ഡെൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ മാനനഷ്‌ടക്കേസില്‍ റിപ്പബ്ളിക് ടിവി എംഡി അര്‍ണബ് ഗോസ്വാമിക്കും ചാനലിനുമെതിരെ സമന്‍സ്. ഡെല്‍ഹി സാകേത് കോടതിയാണ് സമന്‍സ് അയച്ചത്. സാകേത് കോടതിയിലെ അഡീഷണൽ സിവിൽ ജഡ്‌ജി ശീതൾ ചൗധരി പ്രധാൻ സമൻസ് അയച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കി.
കേസ് 2022 ജനുവരി 3ന് വീണ്ടും പരിഗണിക്കും. അസമിലെ ദരംഗ് ജില്ലയില്‍ പോലീസ് വെടിവെപ്പിനെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രക്ഷേപണം ചെയ്‌തെന്ന പരാതിയിലാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. സെപ്‌റ്റംബര്‍ 27നാണ് റിപ്പബ്ളിക് ടിവി പോപ്പുലര്‍ ഫ്രണ്ടിനെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേക്ഷപണം ചെയ്‌തത്. വെടിവെപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള രണ്ട് പേര്‍ അറസ്‌റ്റിലായി എന്നായിരുന്നു ചാനല്‍ വാര്‍ത്ത നല്‍കിയത്.
അപകീര്‍ത്തിപരമായ വാര്‍ത്ത സംപ്രേഷണം ചെയ്‌ത റിപ്പബ്ളിക് ടിവിക്കെതിരേ പോപുലര്‍ ഫ്രണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരു ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്നും സംഘടനയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ തങ്ങളുടെ ചാനലിലോ വെബ്‌സൈറ്റിലോ റിപ്പോർട് ചെയ്യുന്നതിൽ നിന്ന് ചാനലിനെതിരെ നിർബന്ധിത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പിഎഫ്‌ഐ കേസ് ഫയല്‍ ചെയ്‌തത്.
അസമിലെ ദരംഗില്‍ ഗ്രാമീണരെ കുടിയൊഴിപ്പിക്കുകയും എതിര്‍ത്തവരെ വെടിവെച്ചു കൊല്ലുകയും ചെയ്‌ത സംഭവത്തിന് പിന്നില്‍ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ബന്ധമില്ലെന്ന് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ വ്യക്‌തമാക്കിയിരുന്നു.
Must Read: ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല