ന്യൂഡെൽഹി: ന്യൂനപക്ഷ സ്‌കോളർഷിപ്പ് കേസില്‍ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം.
എന്നാല്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ജസ്‌റ്റിസ് എൽ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചത്. 80:20 അനുപാതം റദ്ദാക്കി ജനസംഖ്യയുടെ അടിസ്‌ഥാനത്തിലാവണം സ്‌കോളര്‍ഷിപ്പ് നൽകേണ്ടതെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.
ന്യൂനപക്ഷ സ്‌കോളർഷിപ്പ് തീരുമാനിക്കാന്‍ സംസ്‌ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ പിന്നാക്കാവസ്‌ഥ പരിഗണിക്കാതെ സ്‌കോളര്‍ഷിപ്പ് നൽകിയാൽ അത് അനര്‍ഹര്‍ക്കായിരിക്കും ലഭിക്കുക എന്നായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ വാദം.
Read Also: മുല്ലപ്പെരിയാർ; രാഷ്‌ട്രീയ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം