തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്‌ട്രീയ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം. നിയമപരമായ ഇടപെടലുകളിൽ വീഴ്‌ച സംഭവിച്ചെന്ന് കെ ബാബു നിയമസഭയിൽ പറഞ്ഞു.
കേരളം ചെയ്‌തത് നയതന്ത്ര വിഡ്ഢിത്തമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണം. സംസ്‌ഥാനത്തിന്റെ പൊതു താൽപര്യം തകർത്തതിൽ സർക്കാർ മാപ്പ് പറയണമെന്നും തിരുവഞ്ചൂർ നിയമസഭയിൽ ആവശ്യപ്പെട്ടു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികൾ റവന്യൂ- ജല വകുപ്പ് മന്ത്രിമാർ വിലയിരുത്തി.
ഇന്ന് രാവിലെ 7.30ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേകൾ തുറന്നത്. 3, 4 സ്‌പിൽവേ ഷട്ടറുകളാണ് 30 സെന്റി മീറ്റർ വീതം ഉയർത്തിയത്. സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. 2335 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
തമിഴ്നാട് ഉദ്യോഗസ്‌ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്‌ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.
അതേസമയം മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ആശങ്ക വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും റവന്യൂ ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്‌തത നിലവിൽ ഇടുക്കി ഡാമിനുണ്ട്. അതിനാൽ ആശങ്ക വേണ്ടെന്നും മുൻകരുതലിന്റെ ഭാഗമായാണ് റെഡ് അലർട് പ്രഖ്യാപിച്ചതെന്നും ഇടുക്കി ഡാം അസിസ്‌റ്റന്റ് എഞ്ചിനീയർ പിബി സാജു പറഞ്ഞു.
Most Read: നിയമവിരുദ്ധ മൽസ്യ ബന്ധനം തടയാന്‍ കര്‍ശന നടപടി; സജി ചെറിയാൻ