പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ വ്യൂ പോയിന്റുകൾ അടച്ചു. വനംവകുപ്പിന്റെ നിയന്ത്രണത്തിൽ വരുന്ന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിലവിൽ വിലക്കിയത്. ഇതേ തുടർന്ന് കേശവൻപാറ, മിന്നാംപാറ, കാരാശൂരി, കാരപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല.
അതേസമയം തന്നെ സ്വകാര്യ എസ്‌റ്റേറ്റ് പ്രദേശങ്ങളിലേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പോത്തുണ്ടി ചെക്പോസ്‌റ്റിൽ ഇന്നലെ വിനോദ സഞ്ചാരികളുമായി 5 വാഹനങ്ങൾ മാത്രമാണ് എത്തിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം വിലക്കിയതോടെ ഇതിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നിരവധി ആളുകളുടെ വരുമാനം കൂടി ജില്ലയിൽ ഇല്ലാതാകും.
ജീപ്പ്, ടാക്‌സി, ഓട്ടോ ജീവനക്കാർ, റിസോർട്ടുകളിൽ തൊഴിൽ ചെയ്യുന്നവർ, ചെറുകിട വ്യാപാരികൾ തുടങ്ങിയവരെ കൂടാതെ സർക്കാർ ഓറഞ്ച് ഫാമിനെയും നിരോധനം ബാധിക്കും. പ്രദേശത്തെ റിസോർട്ടുകളിലെല്ലാം നിലവിൽ മുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ സഞ്ചാരികൾ എത്താതായതോടെ സർക്കാർ ഓറഞ്ച് ഫാമിലെ കൗണ്ടറിലൂടെ വിറ്റഴിച്ചിരുന്ന സ്‌ക്വാഷിനും ജെല്ലിക്കുമെല്ലാം മറ്റ് വിപണി കണ്ടെത്തേണ്ടി വരും. ഇതിനൊപ്പം തന്നെ നിലവിലത്തെ സാഹചര്യത്തിൽ മറ്റ് തൊഴിലുകൾ കണ്ടെത്താൻ പ്രയാസമായതിനാൽ പ്രദേശത്തെ നിരവധി ആളുകൾ വലിയ പ്രതിസന്ധിയാണ് തുടർന്നുള്ള ദിവസങ്ങളിൽ നേരിടുക.
Read also : കോവിഡ് ബാധ; ബോളിവുഡ് നടൻ ബിക്രംജീത്ത് അന്തരിച്ചു