ഹൈദരാബാദ്: മുന്‍ തെലങ്കാന എംപി വിജയശാന്തി കോണ്‍ഗ്രസ് വിടുന്നതായി ഹിന്ദുസ്‌ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെയാണ് വിജയശാന്തിയുടെ പാര്‍ട്ടി പിൻമാറ്റത്തെപ്പറ്റിയുള്ള സ്‌ഥിരീകരണം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടിആര്‍എസിന്റെ മേല്‍ക്കോയ്‌മ സംസ്‌ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നും അത് ബിജെപിയെ ദേശീയ പാര്‍ട്ടിയായി ഉയര്‍ത്താന്‍ വഴിവെച്ചെന്നുമുള്ള ട്വീറ്റിനെ തുടര്‍ന്നാണ് വിജയശാന്തി കോണ്‍ഗ്രസില്‍ പിന്‍മാറുന്നതായി സൂചനകള്‍ പുറത്തുവന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകയായിരുന്നു വിജയശാന്തി. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല.
1998 ല്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചുകൊണ്ട് രാഷ്‌ട്രീയ ജീവിതം ആരംഭിച്ച വിജയശാന്തി മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തെലങ്കാന പ്രസ്‌ഥാനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പാർട്ടി വിട്ടത്.
Read also: ബിജെപി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് അഖിലേഷ് യാദവ്