കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും, ദേശീയപാത കർമ്മ സമിതിയും സംയുക്‌തമായി കളക്റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് വിങ് ജില്ലാസെക്രട്ടറി എകെ ജലീലീന് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന കടകൾ അടച്ചിട്ടിട്ടാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വ്യാപാരികൾ എരഞ്ഞിപ്പാലം കേന്ദ്രികരിച്ചു പ്രകടനമായി കളക്റ്ററേറ്റിന് മുൻപിൽ എത്തിയത്.
ദേശീയ പാത വികസനത്തിനായി കട ഒഴിയുന്ന വ്യാപാരികൾക്കും, വീട് നഷ്‌ടപ്പെടുന്നവർക്കും മതിയായ നഷ്‌ടപരിഹാരം ഉറപ്പു വരുത്തുക, ഈ വിഷയത്തിൽ ഉണ്ടായ രണ്ട് കോടതി വിധികളും ഉടൻ നടപ്പിലാക്കുക, കച്ചവടസ്‌ഥാപനങ്ങളും വീടും നഷ്‌ടപ്പെടുന്നവർക്ക് കോടതിവിധി പ്രകാരമുള്ള നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക, കെട്ടിടങ്ങളുടെ വില നിർണയത്തിൽ ഏരിയാ വാല്വേഷൻ നടപ്പിലാക്കുക, തൊഴിൽ നഷ്‌ടപ്പെടുന്നവർക്ക് നിയമാനുസൃത നഷ്‌ടപരിഹാരം നൽകുക, കെട്ടിടങ്ങളിൽ കച്ചവടക്കാർ ചെയ്‌ത ചമയങ്ങളുടെ വില കച്ചവടക്കാരന് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
പദ്ധതികളിൽ നിർമിക്കുന്ന വാണിജ്യ സ്‌ഥാപനങ്ങളിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് മുൻഗണന നൽകുക, മറ്റ് ജില്ലകളിൽ നൽകിവരുന്ന ആനുകൂല്യങ്ങൾ കോഴിക്കോട് ജില്ലയിലെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് നിഷേധിക്കപ്പടുന്നതിന് എതിരെ അന്വേഷണം നടത്തുക, നിയമാനുസൃതം നോട്ടീസ് നൽകി മാത്രം കുടിയൊഴിപ്പിക്കുക, എല്ലാ ആനുകൂല്യങ്ങളും നൽകുന്നതുവരെ കുടിയൊഴിപ്പിക്കൽ നിർത്തിവെക്കുക എന്നീ ആവശ്യങ്ങളും ഇവർ മുന്നോട്ട് വെക്കുന്നുണ്ട്.
Most Read: കരുതലോടെ കേരളം; കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങള്‍