തിരുവനന്തപുരം: യുകെയുടെ ഭാഗമായ യൂറോപ്യൻ രാജ്യം വെയില്‍സ് അവരുടെ ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ കേരളത്തിൽ നിന്ന് നേരിട്ട് നിയമനം നടത്തുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍.
വെയില്‍സ് പാര്‍ലമെന്റായ സെനെഡിലെ ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയാണ് എലുനെഡ് മോര്‍ഗന്‍. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി താന്‍ നടത്തിയ ചര്‍ച്ചകള്‍ എലുനെഡ് മോര്‍ഗന്‍ സെനെഡിനെ ധരിപ്പിച്ചു. ഈ ചര്‍ച്ചകളെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും സെനഡിനെ മോര്‍ഗന്‍ അറിയിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും, വ്യവസായ വകുപ്പ് മന്ത്രി പി രാജീവും നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് സെനെഡില്‍ വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടർന്നാണ് ഇരു മന്ത്രിമാരും വെയില്‍സ് ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ഇന്ത്യാ ഗവര്‍മെന്റിന്റെ അനുമതിയോടെ കേരളവുമായി സഹകരണം ഉണ്ടാക്കാന്‍ പോകുകയാണെന്നും അതുവഴി കേരളത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാനാകുമെന്നും എലുനെഡ് മോര്‍ഗന്‍ പറഞ്ഞു. ഇതിലൂടെ യോഗ്യതയുള്ള, ഉയര്‍ന്ന നിലവാരമുള്ള ഉദ്യോഗാർഥികളെ നേരിട്ട് ലഭിക്കാനുള്ള വഴി തെളിയും.
വിദ്യാർഥികളെ വെയിൽസിന്റെ ആരോഗ്യമേഖലക്ക് അനുയോജ്യമായി പരിശീലിപ്പിക്കുന്നതിലും അയക്കുന്നതിലും കേരളം സന്തോഷം അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ ഏറ്റെടുക്കുന്നതിന് ചില പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഇനിയും ചില സാങ്കേതിക-നിയമ കാര്യങ്ങളിൽ മുന്നോട്ട് പോകാനുണ്ടെന്നും എലുനെഡ് മോര്‍ഗന്‍ പറഞ്ഞു.
Most Read: സായിബാബ ജയിലിൽ തുടരും; കുറ്റമുക്‌തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീംകോടതി