പട്ടാമ്പി: നീരൊഴുക്കിന്റെ ശക്‌തി കുറഞ്ഞതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കടുത്ത ചൂടും കൂടിയതോടെ ഭാരതപ്പുഴ വീണ്ടും പൂർവസ്‌ഥിതിയിലേക്ക് മടങ്ങാൻ തുടങ്ങി. വെള്ളത്തിന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ലിലെ കൂടുതൽ ഷട്ടറുകൾ താഴ്‌ത്തി ജലസംഭരണം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. വെള്ളിയാങ്കല്ല് തടയണയിലെ വെള്ളം കൊണ്ട് പട്ടാമ്പി പാലത്തിനപ്പുറം വരെ ഭാരതപ്പുഴ വേനലിൽ നിറഞ്ഞുകിടക്കാറുണ്ട്.
എന്നാൽ, ഇപ്പോൾ വെള്ളം താഴ്ന്ന് പാറകളടക്കം പുറത്തേക്ക് വന്ന സ്‌ഥിതിയാണ്. വെള്ളം കുറഞ്ഞാൽ പുഴയിൽ സ്‌ഥാപിച്ചിട്ടുള്ള പട്ടാമ്പി, മുതുമല പഞ്ചായത്തിലെ കുടിവെള്ള പദ്ധതികൾക്ക് വലിയ ഭീഷണിയാകും. പട്ടാമ്പി നഗരസഭയിലെ രണ്ട് കുടിവെള്ള പദ്ധതികളും പാലത്തിന് സമീപമായാണ് സ്‌ഥിതി ചെയ്യുന്നത്. അതേസമയം, മഴയുടെ അളവിനനുസരിച്ച് മാത്രം ക്രമേണ ഷട്ടറുകൾ താഴ്‌ത്താനാണ് തീരുമാനമെന്ന് വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്‌ജ് അധികൃതർ പറയുന്നു. നിലവിൽ ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ഇപ്പോൾ 27 ഷട്ടറുകളിൽ പത്ത് ഷട്ടറുകളാണ് താഴ്‌ത്തിയിട്ടുള്ളത്.
വേനലിന് കരുതലായി തടയണയിൽ ജലസംഭരണം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഷട്ടറുകൾ താഴ്‌ത്തിയത്. പാമാവധി 3.5 മീറ്റർ സംഭരണ ശേഷിയുള്ള തടയണയിലെ ഇപ്പോഴത്തെ ജലനിരപ്പ് ഒരു മീറ്ററിൽ താഴെയാണ്. ജലനിരപ്പ് താഴ്ന്ന് തടയണക്കകത്തെ മണൽത്തിരട്ടകൾ പുറത്തുകാണാൻ തുടങ്ങിയതോടെ ഷട്ടറുകൾ മുഴുവൻ അടച്ച് ജലസംഭരണം ആരംഭിക്കാമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്‌ത്തി ജലനിരപ്പിലെ ഉയർച്ച പരിശോധിച്ച ശേഷം മാത്രമേ മുഴുവൻ ഷട്ടറുകളും അടച്ച് പൂർണമായ തോതിലുള്ള ജലസംഭരണം ആരംഭിക്കാൻ സാധിക്കുകയുള്ളു.
Most Read: ചേവായൂർ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ