തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്‌ത്രീയെ ലഹരിമരുന്നുമായി അറസ്‌റ്റ് ചെയ്‌ത കേസിൽ നിർണായക വഴിത്തിരിവ്. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ഷീ സ്‌റ്റൈൽസ് ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. എന്നാൽ, ഷീലയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് പരിശോധനയിൽ വ്യക്‌തമായി.
കേസിൽ അറസ്‌റ്റിലായ ഷീല രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് അന്ന് ഷീലയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്‌തമായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ആണ് ഷീല സണ്ണിയെ 12 എൽഎസ്‌ഡി സ്‌റ്റാമ്പുമായി പിടിച്ചെന്ന് വ്യക്‌തമാക്കി ചാലക്കുടിയിലെ എക്‌സൈസ് ഓഫീസ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
ഇവരിൽ നിന്ന് പിടിച്ചെടുത്ത എൽഎസ്‌ഡി സ്‌റ്റാമ്പുകൾ വിദഗ്‌ധ പരിശോധനക്ക് അയച്ചതിന്റെ ഫലം ഇന്ന് പുറത്തുവന്നപ്പോഴാണ്, പിടിച്ചെടുത്തത് ലഹരിയല്ലെന്ന് വ്യക്‌തമായത്. ഒരു ലക്ഷം രൂപയുടെ ലഹരി സ്‌റ്റാമ്പുമായി ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ അറസ്‌റ്റ് ചെയ്‌തെന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്‌ഥർ അറിയിച്ചത്. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി വിൽപ്പന എന്നായിരുന്നു പ്രചാരണം. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്ക് വിൽക്കാൻ വേണ്ടിയാണ് ലഹരി സ്‌റ്റാമ്പ് എന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിരുന്നു.
Most Read: ഏക സിവിൽ കോഡ്; ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി