പാലക്കാട്: അലനല്ലൂര്‍ തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ഞായറാഴ്‌ച പുലര്‍ച്ച കാളംപുള്ളി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കാളംപുള്ളി പാടശേഖരത്തെ വാഴകള്‍ നശിപ്പിച്ചു. മാസങ്ങളായി തുടരുന്ന കാട്ടാനകളുടെ താണ്ഡവത്തിന് പരിഹാരം ആകാത്തതോടെ കനത്ത ഭീതിയിലാണ് പ്രദേശവാസികൾ.
തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലും പരിസരത്തും കാളംപുള്ളി പ്രദേശത്തുമായി പത്തോളം കാട്ടനാകളാണ് സ്‌ഥിരമായി എത്തുന്നത്. ആനകളെ പേടിച്ച് രാത്രിയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ആനകൾ വിളകൾ നശിപ്പിക്കുന്നതും പതിവാണ്.
പൂളമണ്ണ മുകുന്ദന്റെ വെട്ടാറായ 300 വാഴകളാണ് കഴിഞ്ഞ ദിവസം കാട്ടാനകൾ നശിപ്പിച്ചത്. 1000 വാഴകള്‍ നട്ടതില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 600ഓളം വാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചതെന്നും വായ്‌പയ്‌ക്ക് സ്‌ഥലം പാട്ടത്തിനെടുത്ത് ഇറക്കിയ കൃഷി നശിച്ചതോടെ എന്തുചെയ്യണം എന്നറിയാത്ത അവസ്‌ഥയിൽ ആണെന്നും മുകുന്ദന്‍ പറയുന്നു.
കോരംകോട്ടില്‍ കൃഷ്‌ണന്റെ വാഴകളും ചെലക്കട്ടില്‍ ജയരാജന്റെ 50 സെന്റ് സ്‌ഥലത്തെ പുല്‍കൃഷി, തെങ്ങ് എന്നിവയും തൂവശീരി കുഞ്ഞാന്‍, മാടാംപാറ ഹൈദ്രു എന്നിവരുടെ കവുങ്ങുകളും മാടാംപാറ മുഹമ്മദ് മുസലിയാരുടെ വാഴ, കവുങ്ങ് എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന നശിപ്പിച്ചിരുന്നു.
അതേസമയം ജനവാസ മേഖലയിലേക്ക് കാട്ടാനകളെത്തുന്നത് തടയാന്‍ ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ കര്‍ഷകര്‍ക്ക് എത്രയും വേഗം നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Malabar News: പ്രജീഷ് വധക്കേസ്; മൃതദേഹവുമായി പ്രതി പോകുന്ന ദൃശ്യം കണ്ടെത്തി