ന്യൂഡെൽഹി: കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്‌ഥാനം രാജിവെക്കുമെന്ന് ബിജെപിയുടെ പ്രധാന സഖ്യകക്ഷി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാല. ഡെൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് കേന്ദ്ര സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന.
“കർഷകർക്ക് തങ്ങളുടെ വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് ഞങ്ങളുടെ പാർട്ടിയുടെ ദേശീയ പ്രസിഡണ്ട് ഇതിനകം തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്ന കർഷകർക്ക് കേന്ദ്രസർക്കാർ നൽകിയ രേഖാമൂലമുള്ള നിർദേശങ്ങളിൽ താങ്ങുവിലകൾക്കുള്ള വ്യവസ്‌ഥയും ഉൾപ്പെടുന്നു. ഞാൻ അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം കർഷകർക്ക് താങ്ങുവില സുരക്ഷിതമാക്കാൻ ഞാൻ പ്രവർത്തിക്കും. വാഗ്‌ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം ഞാൻ എന്റെ സ്‌ഥാനത്ത് നിന്ന് രാജിവെക്കും, ”-ചൗതാല പറഞ്ഞു.
ബിജെപിയുമായി സഖ്യം ചേർന്നാണ് ഹരിയാനയിൽ ചൗതാലയുടെ ജനനായക് ജനതാ പാർട്ടി (ജെജെപി) സർക്കാർ രൂപീകരിച്ചത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒമ്പത് സീറ്റ് അകലെയായിരുന്നു ബിജെപി. തുടര്‍ന്ന് 10 എംഎല്‍എമാരുള്ള ജെജെപി മനോഹര്‍ലാല്‍ ഖട്ടാർ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
Related News: പ്രതിഷേധം പടരുന്നു; 50,000 കർഷകർ കൂടി ഡെൽഹിയിലേക്ക്