ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം 15ആം ദിവസം പിന്നിടുമ്പോഴും പ്രതിഷേധം ആളിപ്പടരുകയാണ്. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്ന് 50,000ത്തോളം കർഷകർ 1,200 ട്രാക്‌ടറുകളിലായി ഡെൽഹിയിലേക്ക് പുറപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം അവർ ഇപ്പോൾ പഞ്ചാബിലെ മോഗയിലാണ്.
ആറ് മാസത്തേക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ ഉൾപ്പടെ കരുതിയാണ് സമരമുഖത്തേക്കുള്ള കർഷകരുടെ യാത്ര. മോദി സർക്കാർ ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് തീരുമാനമെടുക്കട്ടെ, മറ്റേത് സാഹചര്യം ഉണ്ടായാലും തിരികെ പോവില്ല എന്ന ഉറച്ച നിലപാടാണ് മസ്‌ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സത്‌നം സിങ് പന്നു മാദ്ധ്യമങ്ങളെ അറിയിച്ചത്.
സമരം കൂടുതൽ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംയുക്‌ത കിസാൻ മോർച്ച കഴിഞ്ഞ ദിവസം റെയിൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന് അന്ത്യശാസനം നൽകിയത് വ്യാഴാഴ്‌ച വരെയാണെന്ന് കർഷക നേതാവ് ബൂട്ടാ സിങ് നേരത്തെ വ്യക്‌തമാക്കിയിരുന്നതാണ്. എന്നാൽ, കർഷകർക്ക് അനുകൂലമായ ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിൽ സമരം അതിശക്‌തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം.
പഞ്ചാബ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിൽ നിന്ന് നിരവധി കർഷകർ കഴിഞ്ഞ ദിവസം മുതൽ ഡെൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യരുതെന്ന് കർഷക നേതാക്കൾ സംസ്‌ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കൂടാതെ, കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർഷക നേതാക്കൾ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, കർഷക സമരത്തെ പ്രതിരോധിക്കാൻ രാജ്യത്തുടനീളം കിസാൻ സഭകൾ ചേരാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
Also Read: കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീം കോടതിയിൽ