ന്യൂഡെൽഹി: നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടാനൊരുങ്ങി കർഷകർ. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ. പുതിയ കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. പുതിയ നിയമപരിഷ്‌കാരം കർഷകർക്ക് പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും കാർഷിക മേഖലയെ തകർക്കുമെന്നും ഹരജിയിൽ പറയുന്നു. സമാന്തര ചർച്ചകൾ ആരംഭിക്കുന്നത് കാർഷിക മേഖലയെ തകർക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, കർഷക രോഷം രാജ്യം മുഴുവൻ അലയടിച്ചിട്ടും പിടിവാശി വിടാതെ നിൽക്കുകയാണ് കേന്ദ്ര സർക്കാർ. കര്‍ഷക നേതാക്കളുമായുള്ള ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
ഡെൽഹിയിൽ കർഷക സമരം ഇന്ന് 16ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്‌തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. നാളെ ദേശീയപാതകൾ ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നാളെ ഡെൽഹി-ജയ്‌പൂർ, ഡെൽഹി- ആഗ്ര ദേശീയ പാതകളാണ് ഉപരോധിക്കുന്നത്. തിങ്കളാഴ്‌ച രാജ്യവ്യാപകമായി ജില്ലാ ആസ്‌ഥാനങ്ങളിൽ പ്രതിഷേധ റാലികളും ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്.
ഡെൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ മുതൽ കേരളത്തിലും കർഷക സംഘടനകൾ സമരം ആരംഭിക്കും. അനിശ്‌ചിതകാല സമരവും സത്യാഗ്രഹവും നടത്തുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്.
Kerala News: ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ചെന്നിത്തല