തിരുവനന്തപുരം: താൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിൽ അല്ല, വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികൾ വെളിച്ചത്ത് കൊണ്ടുവന്നത് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘നിയമസഭയെ മലിനമാക്കുന്ന ധൂർത്തും അഴിമതിയും ഉണ്ടാവരുത്. ജനാധിപത്യത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് വൻ കൊള്ളയാണ് ഇവിടെ നടക്കുന്നത്. ട്രിവാൻഡ്രം ഡിക്ളറേഷൻ ഉണ്ടാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് സ്‌പീക്കർ ഉയർത്തി കാട്ടുന്നത്. അത് അയച്ചുകൊടുത്തപ്പോൾ 9 നിയമസഭകളിൽ നിന്ന് ക്ഷണവും കിട്ടിയത്രേ. പക്ഷേ, അതിന് വേണ്ടി ചെലവാക്കേണ്ടി വന്നത് രണ്ടേ കാൽ കോടി രൂപയാണ്.’- ചെന്നിത്തല ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷത്തെ പ്രളയ സമയത്ത് കൊച്ചുകുട്ടികൾ പോലും കുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അങ്ങനെയുള്ളപ്പോഴാണ് ഫെസ്‌റ്റിവൽ ഓഫ് ഡെമോക്രസി എന്ന പേരിൽ കോടികൾ പൊടിച്ചത്. ആറ് പദ്ധതികൾ നടത്താൻ ഉദ്ദേശിച്ചെങ്കിലും രണ്ടെണ്ണം മാത്രമേ നടന്നുള്ളൂ. രണ്ട് പദ്ധതികൾ നടത്തിയപ്പോൾ തന്നെ രണ്ടേ കാൽ കോടി ചെലവായെങ്കിൽ ആറ് പദ്ധതികളും നടത്തിയിരുന്നെങ്കിൽ കേരളത്തിന്റെ അവസ്‌ഥ എന്താകുമായിരുന്നെന്ന് ചെന്നിത്തല ചോദിക്കുന്നു.
ഫെസ്‌റ്റിവൽ ഓഫ് ഡെമോക്രസി പദ്ധതി അവസാനിച്ചിട്ട് ഏതാണ്ട് രണ്ട് വർഷമായെങ്കിലും അതിന്റെ പേരിൽ നിയമിച്ച കരാർ ജീവനക്കാർ ഇപ്പോഴും ഒരു ജോലിയും ചെയ്യാതെ 30,000 രൂപ വരെ ശമ്പളം വാങ്ങുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ഈ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി 21.6 ലക്ഷം രൂപയാണ് സർക്കാർ ചെലവാക്കിയത്- ചെന്നിത്തല പറഞ്ഞു.
നവീകരിച്ച ശങ്കരനാരായണൻ തമ്പി ഹാൾ മറ്റാവശ്യങ്ങൾക്ക് കൊടുക്കുമെന്നാണ് സ്‌പീക്കർ പറയുന്നത്. നിയമസഭയുമായി ബന്ധപ്പെട്ട് അതീവ സുരക്ഷയുള്ള ഈ ഹാൾ പൊതുജനങ്ങൾക്ക് എങ്ങനെ വിട്ടുകൊടുക്കുമെന്ന് സ്‌പീക്കർ വ്യക്‌തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിർമാണ ചെലവ് 76 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ നാലര വർഷത്തിനിടെ 100 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Also Read: എൻആർഐ മെഡിക്കൽ ഫീസ്; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി