കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്‌ട്രീയക്കളിയെന്ന് ആരോപിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്‌ട്യമാണ് സിപിഎമ്മിന്. കോൺഗ്രസ് അവിടെ തന്നെ റാലി നടത്തും. പലസ്‌തീൻ ജനതക്ക് തുടക്കം മുതൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഈ വിഷയത്തിൽ ആശയക്കുഴപ്പമുള്ളത് സിപിഎമ്മിനാണ്. പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കണോയെന്ന് കെപിസിസി തീരുമാനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെസി വേണുഗോപാൽ മൽസരിച്ചാൽ പാട്ടും പാടി ജയിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, പലസ്‌തീൻ റായിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
അതിനിടെ, കോൺഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വിശദീകരിച്ചു കോഴിക്കോട് ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിങ് രംഗത്തുവന്നു. നവകേരള സദസിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് കടപ്പുറത്തെ വേദി നിഷേധിച്ചത്. കോഴിക്കോട് ബീച്ചിൽ തന്നെ മറ്റൊരിടത്ത് പരിപാടി നടത്താവുന്നതാണ്. നവകേരള സദസിന്റെ സ്‌റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്‌ഥലത്ത് റാലി നടത്തരുതെന്ന് മാത്രമാണ് അവശ്യപ്പെട്ടതെന്നും കളക്‌ടർ പ്രതികരിച്ചു.
അതേസമയം, കോൺഗ്രസിന്റെ പലസ്‌തീൻ റാലി സർക്കാരിന്റെ നവകേരള സദസ് കുളമാക്കാനുള്ള നീക്കമെന്നായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇന്ന് പ്രതികരിച്ചത്. കോഴിക്കോട് ബീച്ചിൽ മറ്റൊരിടത്ത് പരിപാടി നടത്താൻ തടസമില്ല. ആരോപണങ്ങൾ കോൺഗ്രസിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ്. കോൺഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്‌ക്കാനാണ് ഇത് വിവാദമാക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്‌ചയിച്ചതാണ്. 25 ദിവസം മുൻപ് അവിടെ വേദി ബുക്ക് ചെയ്‌തിരുന്നു. ഒരു പരിപാടിക്ക് ഒരു ദിവസം മുമ്പല്ല വേദി തീരുമാനിക്കേണ്ടത്. കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമെന്നും റിയാസ് പറഞ്ഞു.
Most Read| ‘ഉന്നത നേതാക്കളെയടക്കം വധിച്ചു’, ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്‌ടമായെന്ന് ഇസ്രയേൽ