തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് കേരളീയം പരിപാടിക്ക് താരനിരകളെ ഇറക്കിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്‌മയും വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് കേരളീയം. ആദ്യമായാണോ നവംബർ ഒന്ന് വരുന്നതെന്ന് ചോദിച്ച ചെന്നിത്തല, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്‌ട്രീയ കൗശലമാണ് കേരളീയമെന്നും കുറ്റപ്പെടുത്തി.
കേരളീയം പരിപാടി ധൂർത്താണെന്ന് ആരോപിച്ചു സെക്രട്ടറിയേറ്റിന് മുന്നിൽ ആർഎസ്‌പിയുടെ രാപ്പകൽ സമര സമാപനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മഹാബലി പ്രജകളെ കാണാൻ എത്തുന്നത് പോലെ നവകേരള സദസിന് പിണറായി തമ്പുരാൻ ബസിൽ എത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. മോദിയുടെയും അമിത് ഷായുടെയും പേര് നിയമസഭയിൽ പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
2021ൽ കേരളാ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിൽ സിപിഎമ്മിന് ബിജെപി വോട്ട് മറിച്ചു നൽകി. കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ ഡെൽഹിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച ചെന്നിത്തല, കേരളീയം നടത്തേണ്ട എന്ത് ആവശ്യമാണ് ഉള്ളതെന്നും ചോദിച്ചു. കേരളീയം പരിപാടി ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു സർക്കാർ ഉദ്യോഗസ്‌ഥരെ കൂട്ടുപിടിച്ചു നടത്തുന്ന രാഷ്‌ട്രീയ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളീയം ധൂർത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. മനസാക്ഷി ഇല്ലാതെ സർക്കാർ കോടികൾ ചിലവിടുന്നുവെന്നും വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. സർക്കാർ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെൻഷനുകളും മുടങ്ങി. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പോലും ചിലവാക്കാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്നും അദ്ദേഹം വിമർശിച്ചു.
സപ്ളൈക്കോയിലെ ഇ-ടെൻഡറിൽ കഴിഞ്ഞു രണ്ടുമാസമായി ആരും പങ്കെടുക്കുന്നില്ല. ആറുമാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. മഹാമാരി കാലത്തേ കിറ്റിന്റെ പണം കൊടുക്കാനുണ്ടെന്നും സതീശൻ പറയുന്നു. സർക്കാർ കൊള്ളക്കാരെ രക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പോലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസയില്ല. പിന്നെ എന്ത് കാര്യത്തിനാണ് കേരളീയം പരിപാടി നടത്തുന്നതെന്നും വിഡി സതീശൻ ചോദിച്ചു.
Most Read| 2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ ആതിഥേയത്വം വഹിക്കും