കാസർഗോഡ്: നവകേരള വേദിയിൽ ലഭിക്കുന്ന മുഴുവൻ പരാതികളും പരിശോധിച്ചു നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1908 പരാതികളാണ് ഇന്നലെ കിട്ടിയത്. നവകേരള സദസിൽ പങ്കെടുക്കാൻ വൻ ജനസാഗരമാണ് എത്തിയത്. നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ ഒരേമനസോടെ ഒത്തുചേർന്നു. വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെഡറൽ തത്വങ്ങൾക്ക് എതിരായ കേന്ദ്രനയം, അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇങ്ങനെ ഒരു അവസരം വരുമ്പോൾ അത് സർക്കാരിന്റെ ജനകീയത തകർക്കാനുള്ള ദുഷ്‌ടലാക്കാണ് പ്രതിപക്ഷത്തിന്. മറച്ചുവെക്കുന്ന യാഥാർഥ്യങ്ങൾ ജനങ്ങളെ ധരിപ്പിക്കുന്നതിനാണ് ഈ പരിപാടി. നാടിന്റെ യഥാർഥ വിഷയം ചർച്ചയാക്കാതിരിക്കാൻ ബോധപൂർവം ചിലർ ശ്രമിക്കുന്നു. അങ്ങനെ വരുമ്പോൾ ജനാധിപത്യപരമായ മാർഗങ്ങൾ സ്വീകരിക്കുന്നു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മുസ്‌ലിം ലീഗ് നേതാവ് എൻഎ അബൂബക്കർ നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്തു. ലീഗ് സംസ്‌ഥാന കൗൺസിൽ അംഗമാണ് ഇദ്ദേഹം. നായൻമാർമൂല ലീഗ് യൂണിറ്റ് പ്രസിഡണ്ടാണ്. കാസർഗോട്ടെ പ്രമുഖ വ്യവസായിയുമാണ്. മന്ത്രിമാർ ഒന്നിച്ചെത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. നവകേരള സദസിനു അദ്ദേഹം ആശംസകൾ നേർന്നു.
കാസർഗോഡ് മേൽപ്പാലം ഉടൻ പൂർത്തിയാക്കണമെന്ന് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനാണ് നവകേരള സദസിലെ പൗര പ്രമുഖരുമായുള്ള പ്രഭാത യോഗത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായതിൽ സന്തോഷമുണ്ട്. മറ്റു വിവരങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Most Read| ഏകദിന ലോകകപ്പിലെ ചാമ്പ്യൻമാരെ ഇന്നറിയാം; ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം ഉച്ചക്ക്