തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ഇടപെടാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൂരം നടത്തിപ്പ് ഇക്കുറി പ്രതിസന്ധിയിലാണ്. അതിനൊപ്പമാണ് പൂരം എക്‌സിബിഷൻ ഗ്രൗണ്ട് നിരക്കും വർധിപ്പിച്ചത്. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് എന്തിനാണ് പിടിവാശിയെന്നും ചെന്നിത്തല ചോദിച്ചു.
തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ടിഎൻ പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ നടത്തിയ രാപകൽ സമരം സമാപനത്തിലാണ് ചെന്നിത്തലയുടെ പരാമർശങ്ങൾ. കോർപറേഷൻ ഓഫീസിന് മുന്നിലെ പ്രദർശന നാഗരിയിലാണ് സമരം നടന്നത്. ഗ്രൗണ്ട് സൗജന്യമായി നൽകണം. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, നവകേരള സദസ് എന്ന ദുരന്തം അവസാനിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും, കേരളത്തിന് ഒരു ഗുണവും ഉണ്ടായില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ഇതൊരു രാഷ്‌ട്രീയ വ്യായാമമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കാൻ മുഖ്യമന്ത്രിയാണ് ആഹ്വാനം ചെയ്‌തത്. കുട്ടികളെ മർദ്ദിക്കാൻ ആഹ്വാനം ചെയ്‌ത മുഖ്യമന്ത്രി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.
ആചാരാനുഷ്‌ഠാനങ്ങളെ തകർക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയതെന്ന് കെ മുരളീധരൻ എംപിയും കുറ്റപ്പെടുത്തിയിരുന്നു. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ ആറേക്കർ ഭൂമിയാണ് പൂരം പ്രദർശനത്തിനായി വിട്ടുനൽകുന്നത്. കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്നു വാടക. ഇക്കുറി അത് രണ്ടേകാൽ കൂടി രൂപയായി വർധിപ്പിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി