ന്യൂഡെൽഹി: എൻആർഐ മെഡിക്കൽ സീറ്റുകളിലെ ഫീസിന്റെ ഒരു വിഹിതം ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിദ്യാർഥികളുടെ പഠനത്തിനായി സർക്കാർ ശേഖരിക്കുന്നത് വിലക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇതിൽ കേരളാ സര്‍ക്കാരിന്റെയും കെഎംസിടി മെഡിക്കല്‍ കോളേജിന്റെയും ഹരജികളില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഈ ഹരജികളില്‍ ഫെബ്രുവരിയില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍ആര്‍ഐ സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നിന്ന് വാര്‍ഷിക ഫീസ് ആയി 20 ലക്ഷം രൂപ ഈടാക്കാന്‍ ഫീസ് നിര്‍ണയ സമിതി അനുമതി നല്‍കിയിരുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിദ്യാര്‍ഥികളുടെ പഠനത്തിനായി ചിലവഴിക്കാൻ സംസ്‌ഥാന സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റണം എന്നും ഫീസ് നിര്‍ണയ സമിതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഫീസ് നിര്‍ണയ സമിതിക്ക് അത്തരം ഒരു ഉത്തരവ് ഇടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിയമ നിര്‍മ്മാണം നടത്തുന്നത് വരെ എന്‍ആര്‍ഐ വിദ്യാഥികളില്‍ നിന്ന് ഈടാക്കുന്ന അധിക തുക സര്‍ക്കാര്‍ ശേഖരിക്കരുതെന്നും ഹൈക്കോടതി വിധിച്ചു. ഈ വിധി ദാരിദ്ര്യ രേഖക്ക് താഴെയുള്ള വിദ്യാർഥികളുടെ പഠനം മുടക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Also Read: സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമോ? സ്‌പീക്കറോട് സുരേന്ദ്രൻ