ന്യൂഡെൽഹി : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണയിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. കഴിഞ്ഞ 4 വർഷത്തെ ഫീസ് പുനർനിർണയിക്കാൻ ഫീസ് നിർണയ സമിതിക്ക് സുപ്രീംകോടതി നിർദേശം നൽകി. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് കുത്തനെ വർധിപ്പിക്കാൻ കാരണമായ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാരും, വിദ്യാർഥികളും സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്‌റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഫീസ് നിർണായ സമിതിയുടെ തീരുമാനത്തോട് സഹകരിക്കണമെന്ന് കോടതി മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടു. നിശ്‌ചിത സമയത്തിനകം ഫീസ് പുനർനിർണയം നടത്തണമെന്നാണ് സമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
2016 മുതൽ 2020 വരെയുള്ള കാലയളവിലേക്ക് 5 മുതൽ 6 ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി നിശ്‌ചയിച്ചത്. എന്നാൽ 2020 മേയ് 19ന് ഫീസ് നിര്‍ണയ സമിതി നിശ്‌ചയിച്ച ഫീസ് ഹൈക്കോടതി റദ്ദാക്കി. പകരം കോളജ് മാനേജ്‌മെന്റുകള്‍ നല്‍കുന്ന ഓഡിറ്റ് ചെയ്‌ത ബാലന്‍സ് ഷീറ്റ് മാത്രം പരിഗണിച്ച് ഫീസ് നിര്‍ണയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരത്തിൽ ഫീസ് നിർണയിക്കുമ്പോൾ 11 മുതൽ 17 ലക്ഷം വരെയായി ഫീസ് കുത്തനെ ഉയരും. സാധാരണക്കാരായ വിദ്യാർഥികളെ ഇത് വലിയ രീതിയിൽ തന്നെ ബാധിക്കുമെന്നതിനാലാണ് സംസ്‌ഥാന സർക്കാരും, വിദ്യാർഥികളും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
Read also : ഉദ്യോഗാർഥി സമരം; വാഗ്‌ദാനങ്ങൾ ഉത്തരവായി പുറത്തിറക്കി