ആലപ്പുഴ: മാവേലിക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്‌റ്റിലായി. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്‌മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്‌റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ ഏപ്രില്‍ 26നാണ് പന്തളം പനങ്ങാട് സ്വദേശി ബിന്‍സി ജീവനൊടുക്കിയത്. പിന്നാലെ മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവില്ല എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
യുവതിയുടെ കുടുംബം തന്നെയാണ് ഫോണില്‍ നിന്ന് മര്‍ദ്ദിക്കുന്നതിന്റെയും മര്‍ദ്ദനമേറ്റ പാടുകളുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസിന് നല്‍കിയത്. സ്‌ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ബിന്‍സിയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചത്. സര്‍ക്കാര്‍ ജോലി ലഭിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ബിന്‍സിയുടെ ആത്‍മഹത്യ. നിലവിൽ ആത്‍മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ശാന്തമ്മയെ അറസ്‌റ്റ് ചെയ്‌തത്.
Most Read: രാഹുൽ ഇഡിക്ക് മുമ്പിൽ; ജന്തർമന്തറിലെ എല്ലാ വഴികളും അടച്ചു- പ്രവർത്തകരെ തടയുന്നു