ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌ത്രീധന പീഡനത്തെ തുടർന്നു യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്കാണ് ഉത്തർപ്രദേശിലെ ബല്ലിയ കോടതി ശിക്ഷ വിധിച്ചത്. 5,000 രൂപവീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു.
2018 ഏപ്രിൽ 3നായിരുന്നു കോട്‌വാലി സ്വദേശിനിയായ മീന ഭർതൃഗൃഹത്തിൽ പൊള്ളലേറ്റു മരിച്ചത്. 2008 ഫെബ്രുവരിയിലാണ് മീനയും ശേഷ് നാഥ് സിങ്ങുമായുള്ള വിവാഹം നടന്നത്.
സ്‌ത്രീധനത്തെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് മകളെ ചുട്ടുകൊല്ലുകയായിരുന്നു എന്നാരോപിച്ച് മീനയുടെ പിതാവ് അശോക് സിങ് പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്‌ഥാനത്തിൽ ശേഷ് നാഥ്, ഇയാളുടെ പിതാവ് സുരേഷ് സിങ്, മാതാവ് താതേരി ദേവി, സഹോദരിമാരായ സുനിത, സരിത എന്നിവരുടെ പേരിൽ കേസെടുത്തു. അഡീഷനൽ ജില്ലാ ജഡ്‌ജി നിതിൻ കുമാർ ഠാക്കൂറാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
Most Read: ബിഎസ് യെദിയൂരപ്പ ‘ബോംബെ ഡേയ്‌സ്’ പുറത്തിറങ്ങും മുൻപ് ഉപാധികളോടെ രാജിവെക്കും