കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത നിയമവിദ്യാർഥിനി മോഫിയ പർവീന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമെന്നും സ്‌ത്രീധന പീഡന മരണങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും ഗവർണർ പ്രതികരിച്ചു.
സ്‌ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സ്‌ത്രീകൾക്ക് ആർജവമുണ്ടാകണം. ആത്‍മഹത്യക്ക് പകരം പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച പോലീസ് സേനയാണ് കേരളത്തിലേത്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പോലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഗവർണർ മോഫിയയുടെ ആലുവയിലെ വീട്ടിൽ എത്തിയത്. മോഫിയയുടെ മാതാപിതാക്കളെ നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്‌ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. അൻവർ സാദത്ത് എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
നേരത്തെ സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് ആത്‍മഹത്യ ചെയ്‌ത വിസ്‌മയയുടെ വീടും ഗവർണർ സന്ദർശിച്ചിരുന്നു. സ്‌ത്രീധന പീഡനത്തിനെതിരെ കുറച്ചു മാസങ്ങൾക്കു മുൻപ് പരസ്യമായി ഗവർണർ രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
സ്‌ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നൽകുന്നവർക്കേ സർവകലാശാലകളിൽ പ്രവേശനം നൽകാവൂ എന്നും, പ്രവേശന സമയത്തും ബിരുദം നല്‍കുന്നതിന് മുന്‍പും വിദ്യാർഥികളിൽ നിന്ന് ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്നും അടക്കമുള്ള നിർദ്ദേശങ്ങൾ ഗവർണർ മുന്നോട്ട് വച്ചിരുന്നു. സ്‌ത്രീധനത്തിനെതിരെയും സ്‌ത്രീ സുരക്ഷക്ക് വേണ്ടിയും അദ്ദേഹം ഉപവാസവും അനുഷ്‌ഠിച്ചിരുന്നു.
Also Read: സേനകളിൽ നിയമനം വൈകുന്നു; ഇഴഞ്ഞ് നീങ്ങി പിഎസ്‌സി, ഉദ്യോഗാർഥികൾ ആശങ്കയിൽ