കൊച്ചുവേളി: തിരുവനന്തപുരത്ത് ഫാക്‌ടറിയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് മാസം മുമ്പ് പൂട്ടിയ കൊച്ചുവേളി സ്‌റ്റേഷന് സമീപമുള്ള ‘ഇംഗ്ളീഷ് ഇന്ത്യൻ ക്ളേ ലിമിറ്റഡ്’ ഫാക്‌ടറിയിലാണ് മരണം. ഇവിടുത്തെ മറ്റ് തൊഴിലാളികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്‌ടർ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഏറെക്കാലമായി ഫാക്‌ടറിയിലെ തൊഴിലാളികൾ സമരത്തിലായിരുന്നു. ഫാക്‌ടറി തുറന്ന് പ്രവർത്തിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. കളക്‌ടർ തലത്തിലും യൂണിയൻ തലത്തിലും നിരവധി ചർച്ചകൾ നടത്തിയെങ്കിലും തുറന്ന് പ്രവർത്തിക്കാൻ അധികൃതർ തയാറായില്ല. ഇതിന് പിന്നാലെ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത് വ്യാപക പ്രതിഷേധം ഉയർത്തുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം ആത്‍മഹത്യ ചെയ്‌തതാകാം എന്ന സംശയമാണ് തൊഴിലാളികൾ പ്രകടിപ്പിക്കുന്നത്. ചില ഉന്നത ഉദ്യോഗസ്‌ഥരുടെ നിർബന്ധ ബുദ്ധി കാരണമാണ് കമ്പനി പ്രശ്‌നം ഒത്തുതീർപ്പാകാതെ പോയതെന്നും തൊഴിലാളികൾ ആരോപിക്കുന്നു. അതിനാൽ, കളക്‌ടർ തലത്തിൽ ചർച്ച നടത്തിയ ശേഷം മൃതദേഹം മാറ്റിയാൽ മതി എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തൊഴിലാളികൾ. എൻകെ പ്രേമചന്ദ്രൻ എംപി ഉൾപ്പടെയുള്ളവർ സ്‌ഥലത്തെത്തിയിട്ടുണ്ട്.
Also Read: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നു