തിരുവനന്തപുരം: പ്രവർത്തനം അവസാനിപ്പിച്ച കൊച്ചുവേളി ഇംഗ്‌ളീഷ് ഇന്ത്യൻ ക്ളേ കമ്പനിയിലെ തൊഴിലാളി ആത്‍മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശിയായ 42കാരൻ ഫേസ്ബുക്ക് ലൈവിൽ വന്നാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. 15 വർഷമായി കമ്പനിയിലെ പ്‌ളാന്റ് ഓപ്പറേറ്ററായിരുന്ന ഇയാളെ ഒരു മാസം മുമ്പ് കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ആത്‍മഹത്യക്ക് ശ്രമിച്ചത്.
ലൈവിലൂടെ കമ്പനി അധികൃതർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ, ലൈവ് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ ഉടൻ തന്നെ വിവരം ഇയാളുടെ വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാർ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മാനേജ്മെന്റാണ് തന്നെ കൊന്നതെന്നും മറ്റ് തൊഴിലാളികൾക്ക് വേണ്ടിയാണ് താൻ മരിക്കുന്നെതെന്നുമാണ് ലൈവിൽ ഇയാൾ പറഞ്ഞത്.
മാസങ്ങളായി പൂട്ടിക്കിടക്കുന്ന ക്ളേ കമ്പനിക്കുള്ളിൽ നേരത്തെ പ്രഫുല്ല കുമാർ എന്ന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാധവപുരം സ്വദേശിയുടെ ആത്‍മഹത്യാ ശ്രമം. പ്രഫുല്ല കുമാറിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്തെത്തിയിരുന്നു. 50കാരനായ പ്രഫുല്ല കുമാറിനെ കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് പ്രഫുല്ല കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറക്കാത്തതിനാൽ മാസങ്ങളായി തൊഴിലാളികൾ ഇവിടെ പ്രതിഷേധത്തിലാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് പ്രഫുല്ല കുമാർ ആത്‍മഹത്യ ചെയ്‌തതെന്ന് ആരോപിച്ച് തൊഴിലാളികൾ രംഗത്തെത്തിയിരുന്നു.
Also Read: കോവിഡ് വാക്‌സിന്‍ വിതരണം; സംസ്‌ഥാനത്ത് 133 കേന്ദ്രങ്ങള്‍