കോട്ടയം: വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്ന് കൊടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡിപിആർ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത ഫ്‌ളൈഓവറുകൾ അഞ്ച് വർഷമെടുത്താണ് ഇടതുസർക്കാർ പൂർത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.
അഞ്ച് വർഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങൾ ഉൽഘാടനം ചെയ്‌ത സംസ്‌ഥാനത്ത് കൊച്ചിയിലെ രണ്ട് ഫ്‌ളൈഓവറുകൾ ഭരണം തീരാറായപ്പോൾ ആഘോഷങ്ങളോടെ തുറന്നത് കണ്ടപ്പോൾ അതിശയം തോന്നിയെന്ന് മുൻ മുഖ്യമന്ത്രി പറയുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാലങ്ങൾ നിർമിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വർഷങ്ങളായി മുടങ്ങിക്കിടന്നത് ഉൾപ്പടെ 245 പാലങ്ങൾ ഈ കാലയളവിൽ യുഡിഎഫ് സർക്കാർ പൂർത്തിയാക്കി.
യുഡിഎഫ് സർക്കാർ തുടക്കമിട്ടതല്ലാതെ ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസർക്കാർ ഇതുവരെ നിർമിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി വിമർശിച്ചു.
Also Read: കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ