കണ്ണൂർ: അനധികൃതമായി അറവു മാലിന്യവും മദ്യവും കടത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാനന്തവാടി വാളാട് സ്വദേശി ജിബി ജോസഫിനെയാണ് (24) പാനൂർ ഇൻസ്‌പെക്‌ടർ എംപി ആസാദ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ അറവുശാലകളിൽ നിന്ന് മാലിന്യം ശേഖരിച്ച് വയനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതി ഉപയോഗിച്ച വാഹനവും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
അറവു മാലിന്യത്തിനിടയിൽ ഒളിപ്പിച്ചുവച്ച 12 കുപ്പി വിദേശ മദ്യവും വാഹനത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ച് പാനൂർ മേഖലയിലെ വിവിധ അറവ് കേന്ദ്രങ്ങളിൽ നിന്ന് മാലിന്യം കൊണ്ട് പോകുന്നതിനിടെയാണ് ഇന്നലെ വൈകീട്ട് ഇയാളെ പോലീസ് പിടികൂടിയത്. വാഹനത്തിൽ നിന്ന് 1,200 കിലോ മാലിന്യമാണ് പോലീസ് പിടികൂടിയത്. ഇവയിൽ കൂടുതലും കോഴി മാലിന്യങ്ങളാണ്.
ഇയാൾ വയനാട്ടിലെ പന്നി ഫാമിലേക്ക് കൊണ്ടുപോകാനാണെന്ന് പറഞ്ഞാണ് പാനൂരിലെ വിവിധ അറവു കേന്ദ്രങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത്. മട്ടന്നൂർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകേണ്ട മാലിന്യങ്ങളാണ് പ്രതി തട്ടിയെടുക്കുന്നതെന്നാണ് ആരോപണം. സർക്കാർ നിശ്‌ചയിച്ച ആറു രൂപാ നിരക്കിലാണ് സംസ്‌കരണ കേന്ദ്രം മാലിന്യ ശേഖരിക്കുന്നത്. എന്നാൽ, കുറച്ചു ദിവസങ്ങളിലായി ലഭിക്കുന്ന മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞത് കാരണമാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ ഇതുപോലെ ഒട്ടേറെ സംഘനങ്ങൾ മാലിന്യങ്ങൾ വാങ്ങിച്ചു നെടുംപൊയിൽ, വയനാട് ചുരം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാറുള്ളതായി തെളിഞ്ഞിട്ടുണ്ട്. മാലിന്യത്തോടൊപ്പം കണ്ടെത്തിയ മദ്യം മാഹിയിൽ നിന്നാണ് വാങ്ങിച്ചത്. അതേസമയം, കോടികൾ മുടക്കി സ്‌ഥാപിച്ച മട്ടന്നൂരിലെ കേന്ദ്രത്തിൽ ആവശ്യത്തിന് മാലിന്യം ലഭിക്കാതെ വന്നത് പ്രവർത്തനത്തെ ബാധിച്ചതായും അധികൃതർ പറഞ്ഞു.
Read Also: തുർക്കിയിൽ കാട്ടുതീ പടരുന്നു; മരണസംഖ്യ എട്ടായി ഉയർന്നു