ഇസ്‌താംബൂൾ: തുർക്കിയിൽ ഒരാഴ്‌ചയായി തുടരുന്ന കാട്ടുതീ പൂർണമായി നിയന്ത്രണത്തിലാക്കാൻ കഴിയാതെ അധികൃതർ. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ തുർക്കിയിൽ പലയിടത്തായി നൂറിലധികം തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മാനവഗാട്ടിലും, മർമരിസിലും ഉൾനാടൻ പട്ടണമായ മിലാസിലും ഇപ്പോഴും തീ ആളിക്കത്തുകയാണെന്ന് വനം മന്ത്രി ബെക്കിർ പക്ദേമിർലി പറഞ്ഞു. ഇന്നലെ രണ്ട് പേർ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ എട്ടായി ഉയർന്നു.
പലയിടത്തും വീടുകളിൽ നിന്നും ഹോട്ടലുകൾ ഉൾപ്പെടെയുള്ള മറ്റ് സ്‌ഥാപനങ്ങളിൽ നിന്നും പൂർണമായും ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വന്നിട്ടുണ്ട്. തുർക്കിയുടെ തെക്കൻ തീരപ്രദേശത്തോട് ചേർന്നാണ് കാട്ടുതീ വ്യാപിച്ചത്. രാജ്യത്തെ പ്രമുഖ ടൂറിസം റിസോർട്ട് പട്ടണമായ ബോഡ്രമിൽ നിന്നും സഞ്ചാരികളെയും, ജീവനക്കാരെയും പൂർണമായും ഒഴിപ്പിച്ചിരിക്കുകയാണ്.
റഷ്യ, ഉക്രൈൻ, ഇറാൻ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾക്ക് സഹായം നൽകുന്നുണ്ട്. രാജ്യത്തെ അഗ്‌നിശമനാ സേനക്ക് സഹായമായി തദ്ദേശീയരായ യുവാക്കളും രംഗത്തെത്തിയിട്ടുണ്ട്. തകർന്ന വീടുകൾ പുനർനിർമിക്കാനും, തീപിടുത്തം ബാധിച്ച പ്രദേശങ്ങളിലെ നഷ്‌ടം നികത്താനും സർക്കാർ പ്രതിജ്‌ഞാ ബദ്ധമാണെന്ന് മന്ത്രിസഭ അറിയിച്ചു.
Read Also: മിസോറാം എംപിക്കെതിരായ കേസ് പിൻവലിക്കാൻ നിർദ്ദേശിച്ച് അസം മുഖ്യമന്ത്രി