മാനന്തവാടി: വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 12 സെന്റിമീറ്റർ വലിപ്പമുള്ള 10 കഞ്ചാവ് ചെടികളാണ് വീട്ടുമുറ്റത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ തവിഞ്ഞാൽ പേര്യ സ്വദേശി പിസി ജിബിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എൻഡിപിഎസ് ആക്‌ട് പ്രകാരമാണ് ഇയാൾക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ നാർകോട്ടിക്‌സ് സെൽ ഡിവൈഎസ്‌പി പിവി രജികുമാറിന്റെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പരിശോധനക്ക് ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡും തലപ്പുഴ പോലീസ് സ്‌റ്റേഷൻ എസ്‌ഐ പിജെ ജിമ്മിയും നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം 5 യുവാക്കളെ മുത്തങ്ങയിൽ നിന്നും കഞ്ചാവുമായി പിടികൂടിയിരുന്നു. കാസർഗോഡ് മാവുങ്കൽ സ്വദേശി ഹരിമുരളി (23), ബല്ല സ്വദേശികളായ വിഷ്‌ണു (21), ജിഷ്‌ണു (19), ശ്യാം പ്രസാദ് (22), ജിതിൻ ഭാസ്‌കർ (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 50 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി എസ്‌ഐ കെഎൻ കുമാരനും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Read also: ജപ്‌തി നടപടികള്‍ക്കിടെ ദമ്പതികള്‍ ആത്‍മഹത്യക്ക് ശ്രമിച്ചു