ശ്രീനഗർ: ജമ്മു-കശ്മീരിൽ നിന്ന് പതിനായിരം അർദ്ധ സൈനികരെ പിൻവലിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. അതിർത്തി അല്ലാത്ത മേഖലയിലെ സൈനിക സാന്നിധ്യം ജമ്മു-കശ്മീരിൽ കുറക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ സൈനികരെ ജമ്മു-കശ്മീരിൽ നിന്ന് പിൻവലിക്കും. സിആർപിഎഫ് അടക്കമുള്ള അർദ്ധ സൈനിക വിന്യാസം ഉറപ്പാക്കിയാകും നടപടി.
അതിർത്തി അല്ലാത്ത മേഖലയിലെ സൈനിക സാന്നിധ്യം കുറക്കുന്നതിന്റെ ഭാഗമായാണ് പതിനായിരം സൈനികരെ പിൻവലിക്കുന്നത്. എന്നാൽ പ്രാദേശിക തലത്തിൽ സുരക്ഷാ സേനയുമായി സഹകരിക്കുന്ന യുവാക്കളുടെ സംഘങ്ങൾ ഉണ്ടാക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെയാണ് സൈനികരെ പിൻവലിച്ചുകൊണ്ടുള്ള നടപടി. 100 കമ്പനി അർദ്ധ സൈനികരെയാണ് പിൻവലിക്കുക. കൂടാതെ സിആർപിഎഫിന്റെ 40 കമ്പനി, സിഐഎസ്എഫിന്റെ 40 കമ്പനി, സിഐഎസ്എഫിന്റെ 20 കമ്പനി, അതിർത്തി സുരക്ഷാ സേന, സശസ്ത്ര സീമാ ബൽ എന്നിവരുമാണ് കശ്മീരിൽ നിന്ന് ഒഴിയുക എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
100 സൈനികരെയാണ് ഒരു കമ്പനിയിൽ ഉൾക്കൊള്ളുന്നത്. ഇനി 1000 അംഗങ്ങൾ വീതം ഉള്ള 60 ബറ്റാലിയനും മറ്റ് കുറച്ച് സൈനികരും മാത്രമായിരിക്കും കശ്മീരിന് കാവലായിരിക്കുകയെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.