കൊണ്ടോട്ടി: സ്‌കൂട്ടറിലിടിച്ച ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട്, അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 13 വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കോട്ടൂപ്പാടം അത്താഴകുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ ആണ് മരിച്ചത്.
ചൊവ്വാഴ്‌ച രാവിലെ 8.50ഓടെ ദേശീയ പാതയിൽ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് സമീപത്താണ് അപകടം നടന്നത്. അമ്മ ശ്രീദേവി (മഞ്‌ജു)യോടൊപ്പം കൊട്ടൂക്കരയിലെ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. ശ്രീദേവിയായിരുന്നു സ്‌കൂട്ടർ ഓടിച്ചിരുന്നത്. കെഎസ്ആർടിസി ബസിന് കടന്നുപോകാനായി വേഗം കുറച്ച് റോഡരികിലൂടെ ഓടിയ സ്‌കൂട്ടറിന്റെ പിൻഭാഗത്ത് ലോറി തട്ടി. ലോറിയുടെ മുൻഭാഗം സ്‌കൂട്ടറിനെ മറികടന്ന ശേഷമാണ് സ്‌കൂട്ടറിന്റെ പിൻഭാഗത്ത് തട്ടിയത്. നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് ശ്രീദേവി ഇടത്തേക്കും അർജുൻ റോഡിലേക്കും തെറിച്ചു വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രം കയറിയ അർജുൻ അപകട സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ശ്രീദേവി (39)യെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്നും മേൽമുറിയിലെ ക്രഷറിലേക്ക് പോകുകയായിരുന്നു ലോറി. എതിർവശത്തുനിന്നും വലിയ വാഹനങ്ങൾ വരാതിരുന്നിട്ടും ലോറി ഡ്രൈവർ വാഹനം റോഡരികിലൂടെ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നത്. ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
കക്കോടി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിയാണ് അർജുൻ. പിതാവ് ഷാജി കുവൈത്തിലാണ്.
Read also: ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെണ്ണുന്നത് ഇങ്ങനെ