കൊച്ചി: സംസ്‌ഥാനത്തെ ബാങ്കുകളിലേക്കുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കോവിഡിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ജോലി നഷ്‌ടപ്പെട്ട സാഹചര്യമുണ്ടായിട്ട് കൂടിയാണ് പ്രവാസി നിക്ഷേപത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. 2.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് 2020 വര്‍ഷത്തില്‍ ബാങ്കുകളില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ നിക്ഷേപത്തില്‍ 14 ശതമാനത്തോളം വര്‍ധിച്ചു.
ഗള്‍ഫ് അടക്കമുള്ള മേഖലകളിൽ നിന്ന് കോവിഡിനെ തുടര്‍ന്ന് 12 ലക്ഷത്തോളം പേരുടെ തൊഴില്‍ നഷ്‌ടപ്പെട്ടെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവ് സംഭവിച്ചിരിക്കുന്നത്. സംസ്‌ഥാന ബാങ്കേഴ്‌സ് സമിതിയുടെ കണക്ക് പ്രകാരം 2020 ഡിസംബര്‍ അവസാനപാദം വരെയുള്ള കണക്ക് പ്രകാരം എന്‍ആര്‍ഐ നിക്ഷേപം 2,27,430 കോടിയാണ്.
2019ലെ കണക്ക് പ്രകാരം ഇത് 1,99,781 കോടി രൂപ മാത്രമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 40 ലക്ഷം മലയാളികളാണുള്ളത്. സംസ്‌ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് 12 ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നിട്ടും ആകെ വരുമാനത്തിൽ വർധനവാണ് രേഖപ്പെടുത്തിയത്.
Read Also: ‘സാനി കൈദം’; ഷൂട്ടിങ് പുനരാരംഭിച്ചെന്ന് കീർത്തി സുരേഷ്