വയനാട് : സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് പ്രകാരമുള്ള ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നിയമനത്തിൽ വയനാട് ജില്ലയിൽ നിന്നും 170 പേർക്ക് അവസരം. സംസ്‌ഥാനത്ത് 500 പേർക്ക് നിയമനം നൽകുന്നതിൽ വയനാട് ജില്ലയിൽ നിന്നുമാണ് കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നും 10 മുതൽ 60 വരെ ഉദ്യോഗാർഥികൾക്കാണ് അവസരം ലഭിക്കുന്നത്.
അതാത് ജില്ലകളിൽ ഉള്ള ഉദ്യോഗാർഥികളെ അതാത് ജില്ലകളിലാണ് നിയമിക്കുന്നത്. അതിനാൽ തന്നെ വയനാട് ജില്ലയിൽ നിന്നും 170 ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കും. ജില്ലയിൽ വനം കൂടുതലുള്ളതും വന്യജീവി ആക്രമണം വർധിക്കുന്നതും കണക്കിലെടുത്താണ് കൂടുതൽ പേരെ നിയമിക്കുന്നത്. വനം ഇല്ലാത്തതിനാൽ ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം നിയമനമില്ല.
സംസ്‌ഥാനത്ത് നിലവിൽ പിഎസ്‍സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ശക്‌തമായ പശ്‌ചാത്തലത്തിലാണ് പിഎസ്‍സി വഴി സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി നിയമനം നടത്തുന്നത്. ജില്ലയുടെ മിക്ക ഭാഗങ്ങളിലും നിലവിൽ വന്യജീവികളുടെ ആക്രമണം വർധിച്ചിട്ടുണ്ട്. അതിനാലാണ് സുരക്ഷയുടെ ഭാഗമായി കൂടുതൽ ഉദ്യോഗാർഥികളെ നിയമിക്കാൻ തീരുമാനിച്ചത്. കൂടാതെ ഉപജീവനത്തിന് വനത്തെ ആശ്രയിക്കുന്ന പട്ടിക വർഗക്കാരിൽ നിന്നാണ് നിയമനമെന്നതിനാൽ വനത്തെ നന്നായി അറിയുന്ന ആളുകൾക്കായിരിക്കും മുൻഗണന ലഭിക്കുന്നത്.
Read also : ഇന്ത്യയിലെ സ്‍ത്രീകള്‍ക്കാവശ്യം തുല്യ നീതി; മാനനഷ്‌ടക്കേസിൽ എംജെ അക്ബറിന് തിരിച്ചടി