ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ നല്‍കിയ മാനനഷ്‌ടക്കേസ് ഡെല്‍ഹി കോടതി തള്ളി. ക്രിമിനല്‍ മാനനഷ്‌ടം നിലനില്‍ക്കില്ലെന്നും ഇന്ത്യയിലെ സ്‍ത്രീകള്‍ക്ക് ആവശ്യം തുല്യതയാണെന്നും സ്‍ത്രീകളുടെ അന്തസിന് ഒരാളുടെ കീര്‍ത്തിയെക്കാൾ വിലയുണ്ടെന്നും കോടതി പറഞ്ഞു.
കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ താന്‍ എംജെ അക്ബറിനെതിരെ ഉന്നയിച്ചതെല്ലാം സത്യമാണെന്ന് പ്രിയാ രമണി പറഞ്ഞിരുന്നു. 1994ല്‍ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടല്‍മുറിയില്‍ വച്ച് എംജെ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയാ രമണി നടത്തിയ വെളിപ്പെടുത്തല്‍.
മീ ടൂ ക്യാംപയിന്‍ നടക്കുന്ന കാലത്ത് പ്രിയ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ ഇരുപതോളം സ്‍ത്രീകളാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതോടെ അക്ബറിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നു.
ഒരു മന്ത്രി എന്ന നിലക്ക് മാത്രമല്ല, വര്‍ഷങ്ങളായി താന്‍ ആര്‍ജിച്ചെടുത്ത കീര്‍ത്തിയും ബഹുമാനവും കുടുംബത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നഷ്‌ടപ്പെട്ടെന്ന് ആരോപിച്ചാണ് അക്ബര്‍ കോടതിയില്‍ ക്രിമിനല്‍ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌തത്. തനിക്കെതിരേ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം. വ്യാജ ആരോപണം ഉന്നയിച്ച പ്രിയാ രമണിയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബര്‍ മുന്നോട്ടുവച്ചിരുന്നു.
Read also: ഗവർണർ ഒപ്പുവച്ചു; കർണാടകയിൽ സമ്പൂർണ ഗോവധ നിരോധനം പ്രാബല്യത്തിൽ