ബംഗളൂരു: കർണാടകയിൽ സമ്പൂർണ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ (2020) നിയമം നിലവിൽ വന്നു. ഇരുസഭകളിലും പാസാക്കിയ ബില്ലിൽ ഗവർണർ വാജുഭായ് വാല ഒപ്പുവച്ചു. ഇതോടെ സംസ്‌ഥാനത്തെ 13 വയസിനു താഴെയുള്ള പോത്തുകളെ കൊല്ലാൻ സാധിക്കില്ല. അറുക്കാൻ ഉദ്ദേശിക്കുന്ന പോത്തിന്റെ വയസു തെളിയിക്കുക എന്നത് വെല്ലുവിളിയാകുന്നതോടെ ഫലത്തിൽ കർണാടകയിൽ സമ്പൂർണ ബീഫ് നിരോധനത്തിനാണ് കളമൊരുങ്ങുന്നത്.
കഴിഞ്ഞ വർഷം അവസാനം നിയമസഭയിൽ ബിൽ പാസാക്കിയെങ്കിലും ഫെബ്രുവരി എട്ടിനാണ് ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ പാസാക്കുന്നത്. കോൺഗ്രസ്- ജെഡിഎസ് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കൗൺസിലിൽ ശബ്‌ദവോട്ടോടെ ഏകപക്ഷീയമായാണ് ബിജെപി ബിൽ പാസാക്കിയത്. 2010ല്‍ അധികാരത്തിലിരിക്കെ ബിജെപി സര്‍ക്കാര്‍ കർണാടകയിൽ സമ്പൂര്‍ണ ഗോവധ നിരോധന ബില്‍ അവതരിപ്പിച്ചിരുന്നു എങ്കിലും അന്നത്തെ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ബില്ലിന് അനുമതി നല്‍കിയിരുന്നില്ല. ശേഷം 2013ല്‍ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബില്ല് അസാധുവാക്കി ഉത്തരവിട്ടു.
എന്നാൽ ഇപ്പോഴത്തെ യെദ്യൂരപ്പ സർക്കാർ നിയമം പ്രാബല്യത്തിൽ വരുത്തി. കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ട് പോകല്‍, കന്നുകാലികൾക്കു നേരെയുള്ള ക്രൂരത എന്നിയിൽ കുറ്റവാളികൾക്ക് മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ തടവും അരലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും നൽകുന്നതാണ് നിയമം. കുറ്റം ആവർത്തിച്ചാൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴുവർഷം വരെ തടവും ശിക്ഷ ലഭിക്കും.
കന്നുകാലികളെ അറുക്കുന്നത് സദുദ്ദേശ്യത്തോടെ തടയുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകില്ലെന്നും അവർക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും നിയമത്തിൽ പറയുന്നു. എന്നാൽ ഇത് ഗോവധത്തിന്റെ പേരിൽ അക്രമികൾക്ക് നിയമപരിരക്ഷ നൽകുന്നതിന് തുല്യമാകുമെന്നാണ് വിമർശനം. 13 വയസിനു മുകളിലുള്ള പോത്തിനെ അറുത്താലും ‘ഗോസംരക്ഷകർ’ എന്ന് അവകാശപ്പെടുന്നവർ ഉത്തരേന്ത്യ മോഡലിൽ നിയമം കൈയിലെടുക്കാനുള്ള സാഹചര്യമാണ് കാണുന്നത്.
Read also: ടൂള്‍കിറ്റ് കേസ്; നികിത ജേക്കബിന് ഇടക്കാല ജാമ്യം