ന്യൂഡെൽഹി: കോവിഡ് ചികിൽസയ്‌ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്‌ധർ പ്രതിഷേധവുമായി രംഗത്ത്. കോവിഡ് വ്യാപനം തടയുന്നതിന് ചാണകത്തിന്റെ ഉപയോഗം സഹായിക്കുമെന്ന് ശാസ്‌ത്രീയമായ തെളിവുകളില്ലെന്നാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അടിസ്‌ഥാനമില്ലാത്ത ഇത്തരം ചികിൽസാ രീതികൾ ഒരു പരിധിവരെ ഇന്ത്യയുടെ മുഖഛായക്ക് മങ്ങലേൽപ്പിക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ആശുപത്രിയില്‍ കിടക്കകള്‍ ലഭിക്കാതെയും ഓക്‌സിജന്‍ സിലിണ്ടര്‍ കിട്ടാതെയും മരുന്നുകളുടെ ക്ഷാമം മൂലവും നിരവധിപേർ മരിക്കുന്നതിന് ഇടയിലാണ് ചാണകത്തെ ചുറ്റിപ്പറ്റിയുള്ള ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. ഗുജറാത്തില്‍ നിരവധിയാളുകളാണ് ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടുന്നതിനായി ഗോ ശാലകളില്‍ എത്തുന്നത്.
ഇങ്ങനെ ചെയ്യുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് ഇതിനായി ഇവര്‍ നല്‍കുന്ന വിശദീകരണം. കോവിഡ് മുക്‌തി നേടാനും, പ്രതിരോധത്തിനും ഈ മാര്‍ഗം ഫലപ്രദമാണെന്ന് പ്രചാരണം വന്നതോടെ നിരവധിപ്പേർ ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്.
ചാണകവും ഗോമൂത്രവും ശരീരത്തിൽ പുരട്ടിയ ശേഷം യോഗചെയ്യുന്നതും പശുക്കളെ പരിചരിക്കുന്നതുമാണ് ചികിൽസയുടെ ആദ്യപടി. ശരീരത്തിൽ തേച്ചുപിടിപ്പിച്ച ചാണകപായ്‌ക്ക് ഉണങ്ങുന്നതിന് പിന്നാലെ മോര് ഉപയോഗിച്ച് കഴുകുന്നതോടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് പ്രചാരണം.
എന്നാൽ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി ആരോഗ്യ വിദഗ്‌ധരാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. ഇത്തരം തെറ്റായ രീതികള്‍ നിലവിലെ പ്രതിസന്ധി വര്‍ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്‌ധർ പങ്കുവയ്‌ക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു.
വിശ്വാസം മാത്രമാണ് ഇത്തരം രീതികളുടെ ആധാരമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡണ്ട് ഡോക്‌ടര്‍ ജെഎ ജയലാല്‍ പറയുന്നത്. സമാനമായ അഭിപ്രായം തന്നെയാണ് മറ്റ് വിദഗ്‌ധരും പങ്കുവയ്‌ക്കുന്നത്.
Read Also: സെന്‍ട്രല്‍ വിസ്‌ത പദ്ധതി നിര്‍ത്തിവെക്കണം; ഹരജി ഇന്ന് ഡെല്‍ഹി ഹൈക്കോടതിയിൽ