ഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന പശ്‌ചാത്തലത്തില്‍ ഡെല്‍ഹിയിലെ സെന്‍ട്രല്‍ വിസ്‌ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിക്കാൻ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കം നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്‌ത പദ്ധതി രോഗവ്യാപനം വര്‍ധിപ്പിക്കുമെന്നാണ് ഉയർന്നു വരുന്ന പ്രധാന ആരോപണം.
ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്‌മി, വിവര്‍ത്തക അന്യ മല്‍ഹോത്ര എന്നിവരാണ് നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനത്തിന്റെ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു. കൂടാതെ അതിതീവ്ര രോഗവ്യാപനം കാരണം ഡെല്‍ഹിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നും ഹരജി വ്യക്‌തമാക്കുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കോടികൾ ചിലവിട്ട് പ്രധാനമന്ത്രിക്കായി വസതി ഒരുക്കുന്നതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.
Read Also: ഗൗരിയമ്മയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് അഭിമാനം; മുഖ്യമന്ത്രി