ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിൽ രൂക്ഷ വിമർശനം. യുഎസിൽ നിന്ന് എത്തിയതിന് പിന്നാലെ വിശ്രമമില്ലാതെ പ്രധാനമന്ത്രി രാജ്യസേവനത്തിൽ വ്യാപൃതനായെന്ന് ബിജെപി പ്രകീർത്തിച്ചപ്പോൾ കർഷകരുടെ പ്രതിഷേധ സ്‌ഥലത്ത് പോകാൻ സമയമില്ലെന്ന് പറഞ്ഞ് കോൺഗ്രസ് മോദിയെ വിമർശിച്ചു.
സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്‌ഥലത്ത് ഞായറാഴ്‌ച രാത്രി 8.45ഓടെയാണ് പ്രധാനമന്ത്രി എത്തിയത്. സന്ദർശനം സംബന്ധിച്ച് മുൻകൂട്ടിയുള്ള അറിയിപ്പോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല. തൊഴിലാളികളോടും ഉദ്യോഗസ്‌ഥരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
യുഎസിൽ 65 മണിക്കൂറിനിടെ 24 കൂടിക്കാഴ്‌ച നടത്തി മടങ്ങിയെത്തിയ ഉടൻ പാർലമെന്റ് മന്ദിരത്തിന്റെ പുരോഗതി വിലയിരുത്തിയ മോദി കർമയോഗഗിയാണെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വിശേഷിപ്പിച്ചു. എന്നാൽ, സാധാരണക്കാരുടെ വിഷയങ്ങളല്ല മോദിക്ക് പ്രധാനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. പ്രതിഷേധിക്കുന്ന കർഷകരെയോ കോവിഡിനെതിരെ പോരാട്ടം നയിക്കുന്ന ആരോഗ്യപ്രവർത്തകരെയോ എന്തുകൊണ്ട് പ്രധാനമന്ത്രി കാണാൻ പോയില്ല എന്നും കോൺഗ്രസ് ചോദിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ പത്തിനാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. അടുത്തവർഷം നവംബറോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 971 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പുതിയ മന്ദിരത്തിന് 64,000 ചതുരശ്ര മീറ്ററാണ് വിസ്‌തീർണം.
Also Read: ഭാരത് ബന്ദ്; പ്രതിഷേധത്തിനിടെ സിംഗുവിൽ കർഷകൻ മരിച്ചു