ന്യൂഡെല്‍ഹി: കർഷിക സമരത്തിന്റെ ഭാഗമായി ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ കര്‍ഷകന് ജീവൻ നഷ്‌ടമായി. ഹൃദയാഘാതത്തെ തുടർന്നാണ് കർഷകന്റെ മരണമെന്ന് പോലീസ് പറഞ്ഞു. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ എന്നും പോലീസ് വ്യക്‌തമാക്കി. കര്‍ഷക സമരത്തിനിടെ ഇതുവരെ 700ലേറെ കര്‍ഷകരുടെ ജീവൻ നഷ്‌ടമായെന്നാണ് റിപ്പോർട്.
കർഷക സമരത്തിന്റെ ഭാഗമായി നടത്തിയ ഭാരത് ബന്ദില്‍ രാജ്യതലസ്‌ഥാനം നിശ്‌ചലമായി. ബന്ദിന്റെ ഭാഗമായി ഡെല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന സുരക്ഷയും നിരീക്ഷണവും ഡെല്‍ഹി പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.
കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്‌ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകർ സമരം നടത്തുന്നത്. പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന 40 കർഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്‌ത കിസാൻ മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം നൽകിയത്. കോൺഗ്രസ്, ആം ആദ്‌മി പാർടി (എഎപി), രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) തുടങ്ങി രാജ്യത്തെ മിക്ക പ്രതിപക്ഷ പാർടികളും കർഷകരുടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Read also: ദിലീപ് ഘോഷിന് നേരെ ആക്രമണം; പിന്നിൽ തൃണമൂലെന്ന് ബിജെപി