ന്യൂഡെൽഹി: സെൻട്രൽ വിസ്‌ത പദ്ധതിയെ വിമർശിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന സർക്കാർ ഓഫിസുകളുടെയും മന്ത്രാലയങ്ങളുടെയും അവസ്‌ഥയേക്കാൾ ‘വ്യക്‌തിഗത അജണ്ട’കളിലാണ് ചിലർ കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്‌ച രാവിലെ ഡെൽഹിയിൽ പുതിയ പ്രതിരോധ മന്ത്രാലയ ഓഫിസുകൾ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി.
കസ്‌തൂർബാ ഗാന്ധി മാർഗിലെയും മധ്യ ഡെൽഹിയിലെ ആഫ്രിക്ക അവന്യൂവിലെയും രണ്ട് സമുച്ചയങ്ങളിലായി 7,000 ഉദ്യോഗസ്‌ഥരെ ഉൾക്കൊള്ളുന്ന പുതിയ പ്രതിരോധ മന്ത്രാലയ ഓഫിസുകൾ, രാജ്യത്തിന്റെ സായുധ സേനക്ക് ഉയർന്ന മുൻഗണനയും ബഹുമാനവും നൽകുന്നു എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“പ്രധാനപ്പെട്ട സെൻട്രൽ വിസ്‌ത പദ്ധതി അട്ടിമറിക്കാൻ ചിലർ ശ്രമിച്ചത് എങ്ങനെയാണെന്ന് നാം കണ്ടതാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് അവർ എങ്ങനെയാണ് വ്യക്‌തിപരമായ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് നാം കണ്ടു. പക്ഷേ ഒരിക്കൽ പോലും അവർ നമ്മുടെ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യത്തെ കുറിച്ച് സംസാരിച്ചില്ല. ഒരിക്കൽ പോലും അവർ പുതിയ പ്രതിരോധ മന്ത്രാലയ സമുച്ചയങ്ങളെക്കുറിച്ചും അവ എത്രത്തോളം നിർണായകമാണെന്നും പരാമർശിച്ചിട്ടില്ല, “- പ്രധാനമന്ത്രി പറഞ്ഞു.
“അവർ അങ്ങനെ ചെയ്‌തിരുന്നെങ്കിൽ, അവരുടെ നുണകളും അജണ്ടകളും തുറന്നു കാണിക്കപ്പെടുമായിരുന്നു,”- രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ പരോക്ഷമായി പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. സെൻട്രൽ വിസ്‌ത പദ്ധതിയെ “ക്രിമിനൽ പാഴാക്കൽ” എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ഈ പദ്ധതിക്ക് ഉപയോഗിക്കുന്ന പണം കോവിഡ് മഹാമാരിയെ നേരിടാൻ ഉപയോഗിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
Most Read: സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി റെയ്ഡ്