ഡെൽഹി: കോവിഡിനെ നേരിടാൻ അശാസ്‌ത്രീയ ചികിൽസാ രീതികളുമായി ഗുജറാത്ത്. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കുന്ന വിഡ്‌ഢിത്തരങ്ങളാണ് ഗുജറാത്തിൽ സംഭവിക്കുന്നതെന്ന് ദേശീയ-അന്തർദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഗുജറാത്തിലെ ‘ദീശ’ താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ് 40 ബെഡുകളുള്ള ഈ അശാസ്‌ത്രീയ ചികിൽസാലയം.
വേദലക്ഷണ പഞ്ചഗവ്യ ആയുർവേദ കോവിഡ് ഐസോലേഷൻ സെന്റർ എന്നാണ് ആശുപത്രിയുടെ പേര്. ഗ്രാമത്തിലെ ഏഴു കോവിഡ് രോഗികളാണ് ഇപ്പോൾ ഇവിടെയുള്ളതെന്നും 40 ബെഡുകൾ സജ്‌ജീകരിച്ചിട്ടുണ്ടെന്നും മാദ്ധ്യമ റിപ്പോർടുകൾ പറയുന്നു. കോവിഡ് ബാധിച്ചവരെ ഗോശാലയിൽ സജ്‌ജമാക്കിയ ആശുപത്രിയിലെത്തിച്ച ശേഷം ആയൂർവേദ വിധി പ്രകാരമാണത്രെ ചികിൽസകൾ നടത്തുന്നത്.
ഹിന്ദു മഹാസഭാ അധ്യക്ഷൻ ചക്രപാണി മഹാരാജ്, അസമിൽനിന്നുള്ള ബിജെപി എംഎല്‍എ സുമൻ ഹരിപ്രിയ തുടങ്ങിയ നേതാക്കളുടെ അശാസ്‌ത്രീയ പ്രഖ്യാപനങ്ങൾ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിൽ പ്രചാരണം ലഭിച്ച പശു ശാസ്‌ത്രം ഓൺലൈൻ പരീക്ഷ, വൈറസ് ബാധ തടയാൻ ഗോമൂത്രം കുടിച്ചുകൊണ്ടുള്ള ‘പാർട്ടി’ നടത്തി മാതൃകയായ അഖില ഭാരത ഹിന്ദു മഹാസഭയുടെ പ്രവർത്തികൾ, നടൻ അക്ഷയ്‌കുമാറിന്റെ ഗോമൂത്രസേവാ പ്രഖ്യാപനം,
കോവിഡ് ദേവന്റെ ദേഷ്യം മാറ്റാൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള പൂജ, പാത്രംകൊട്ടാൻ പ്രേരിപ്പിച്ച പ്രധാനമന്ത്രി, ഹോമങ്ങളും പൂജയും നടത്തി വൈറസിനെ തുരത്താൻ ശ്രമിക്കുന്ന മതനേതൃത്വങ്ങൾ, ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചുള്ള ഔഷധ നിർമാണ ഗവേഷണങ്ങളെ രാഷ്‌ട്രീയ കാമധേനു അയോഗ് പ്രോൽസാഹിപ്പിക്കും എന്ന വാർത്ത,
പശുവിന്റെ പാലും മൂത്രവും ചാണകവും വെണ്ണയും നെയ്യും ഉൾപ്പെടുന്ന അഞ്ചുകാര്യങ്ങളിൽ നിന്ന് കോവിഡ് വാക്‌സിൻ ഉൽപാദിപ്പിക്കാനുള്ള ഗവേഷണം തുടരുന്നു എന്ന രാഷ്‌ട്രീയ കാമധേനു അയോഗ് ചെയർമാന്റെ പ്രഖ്യാപനം തുടങ്ങി സമകാലിക ഇന്ത്യയിലുണ്ടായ നിരവധി സംഭവങ്ങളുടെ പ്രതിഫലനമാണ് ഇന്ത്യയിൽ വർധിച്ചുവരുന്ന അശാസ്‌ത്രീയ ചികിൽസാ രീതികൾ.
ഓക്‌സിജന്‍ ക്ഷാമം, മരുന്ന് ക്ഷാമം, ആശുപത്രികളുടെ അഭാവം, ആരോഗ്യരംഗത്തെ പ്രവർത്തകരുടെ കുറവ്, ഏകോപനമില്ലായ്‌മ തുടങ്ങിയ കാരണങ്ങൾകൊണ്ട് 8000ത്തിലധികം പേരെ മരണത്തിന് വിട്ടുകൊടുത്ത ഗുജറാത്തിലാണ് 5000 പശുക്കളുള്ള ഗോശാലയിൽ 40 ബെഡുകളുള്ള കോവിഡ് ആശുപത്രി ഒരുക്കി ഗുജറാത്ത് ലോകത്തെ ഞെട്ടിക്കുന്നത്.
പാലിൽ നിന്നും ഗോമൂത്രത്തിൽ നിന്നും നിർമിക്കുന്ന എട്ട് മരുന്നുകളാണ് ഇവിടെ കോവിഡ് രോഗികൾക്ക് നൽകുന്നതെന്നാണ് വാദം. ഒപ്പം, പശു മൂത്രത്തിൽനിന്ന് നിർമിക്കുന്ന നീരാവി ശ്വസിക്കാൻ നൽകും. കൂടാതെ ചാണകം കൊണ്ട് രോഗികളെ മൂടുകയും ചെയ്യും. സഹായത്തിനായി രണ്ട് ആയൂർവേദ ഡോക്‌ടർമാരുടെ സേവനവുമുണ്ട്. രോഗികൾ ആവശ്യപ്പെട്ടാൽ, അലോപ്പതി ചികിൽസ നൽകാൻ രണ്ട് എംബിബിഎസ് ഡോക്‌ടർമാരും ഇവിടെ സജ്‌ജമാണ് എന്നും റിപ്പോർടുകൾ പറയുന്നു.
ബെഡുകൾക്ക് ചുറ്റും പുല്ല് നട്ടുവളർത്തിയിട്ടുണ്ട്. പശുക്കൾക്ക് തീറ്റയായി വളർത്തിയിരിക്കുന്നതാണ് പുല്ലുകൾ. കൂടാതെ സ്ഥലത്ത് തണുപ്പ് നിൽക്കാനും ഇവ സഹായിക്കുമെന്നാണ് വാദം. ഹാളിൽ ഫാനും എയർകൂളറും സ്‌ഥാപിച്ചിട്ടുണ്ടെന്നും നാഷനൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യം നേരിടാനായി ഓക്സിജൻ സിലിണ്ടറും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
Most Read: കോവിഡ് വാക്‌സിന് നികുതി ഒഴിവാക്കാനാകില്ല; നിർമല സീതാരാമൻ