കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ചു മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകൂ എന്നായിരുന്നു ഫോണിൽ വിളിച്ചയാൾ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.
കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയേയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ഓയൂർ മരുതമൺ പള്ളിക്ക് സമീപമാണ് സംഭവം. സഹോദരനൊപ്പം ട്യൂഷൻ പോകവേയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്നെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസുകാരൻ പറഞ്ഞു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണ് സംഘമെത്തിയത്. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. മൂന്ന് ആണുങ്ങളും ഒരു സ്‌ത്രീയുമാണ് കാറിൽ ഉണ്ടായിരുന്നത്. അവളെ പിടിച്ചു വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ പറയുന്നത്. തുടർന്ന് കുടുംബം സംഭവം പോലീസിനെ ഫോൺ വിളിച്ചു അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Most Read| കുസാറ്റ് ദുരന്തം; സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി