കൊച്ചി: റോബിൻ ബസുമായി ബന്ധപ്പെട്ടു സംസ്‌ഥാനത്ത് വലിയ രീതിയിൽ ചർച്ച നടക്കുന്നതിനിടെ, നിർണായക ഉത്തരവുമായി ഹൈക്കോടതി. ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾ സ്‌റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വാഹനങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി വ്യക്‌തമാക്കി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ് പുറത്തുവന്നത്. റോബിൻ ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്‌ഥാനത്ത് വലിയ രീതിയിൽ നടക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് സ്‌റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ ചട്ടമുണ്ട് എന്ന വാദമാണ് നേരത്തെ ഉയർന്നിരുന്നത്.
ഇതുമായി ബന്ധപ്പെട്ടു ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ബസ് പിടിച്ചെടുക്കരുതെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയത്. സമാന സാഹചര്യത്തിൽ കൊല്ലത്തെ പുഞ്ചിരി ബസ് ഉടമകളും കോടതിയെ സമീപിച്ചു. ഇതിനെ ചോദ്യം ചെയ്‌ത് കെഎസ്ആർടിസി നൽകിയ ഹരജിയും ഹൈക്കോടതിയിലുണ്ട്.
പുഞ്ചരി ബസ് ഉടമകൾ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. 50 ശതമാനം പിഴ ഉടൻ തന്നെ അടക്കണമെന്നും ബാക്കി തുക കേസ് തീർപ്പാക്കുന്ന മുറയ്‌ക്ക് അടച്ചാൽ മതിയെന്നും കോടതി വ്യക്‌തമാക്കി. സമാനമായ രീതിയിൽ മറ്റു ബസുകൾക്കും ഈ ഉത്തരവ് ബാധകമാവും.
Most Read| 17 ബന്ദികളെ കൂടി വിട്ടയച്ചു ഹമാസ്; സഹായമെത്തിക്കുന്നത് വൈകിയാൽ മോചനം വൈകും