ഗാസ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിലെ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് പിന്നാലെ, 17 ബന്ദികളെ കൂടി മോചിപ്പിച്ചു ഹമാസ്. 13 ഇസ്രയേൽ പൗരൻമാരെയും നാല് തായ് പൗരൻമാരേയുമാണ് റെഡ് ക്രോസിന് കൈമാറിയത്. 13 പേരിൽ ആറുപേർ സ്‌ത്രീകളും ഏഴുപേർ കുട്ടികളും കൗമാരക്കാരുമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഹമാസ് വിട്ടയച്ച ബന്ദികൾ ഇസ്രയേലിലെത്തി.
അതേസമയം, ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാൽ ബന്ദികളുടെ മോചനവും നീളുമെന്ന് ഹമാസ് അറിയിച്ചു. രണ്ടാം സംഘത്തിലെ ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസ് കാലതാമസം വരുത്തിയിരുന്നു. ഗാസയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകളെ കടത്തിവിടുന്നതടക്കം വെടിനിർത്തൽ കരാറിലെ എല്ലാ നിബന്ധനകളും ഇസ്രയേൽ പാലിച്ചതിന് ശേഷം മാത്രം ബന്ദികളെ മോചിപ്പിക്കുമെന്ന നിലപാടിലായിരുന്നു ഹമാസ്.
വെള്ളിയാഴ്‌ച മുതൽ ഗാസയിലെത്തിയ 340 സഹായ ട്രക്കുകളിൽ 65 എണ്ണം മാത്രമാണ് വടക്കൻ ഗാസയിൽ എത്തിയതെന്നും ഇസ്രയേൽ സമ്മതിച്ചതിന്റെ പകുതിയിൽ താഴെ മാത്രമാണിതെന്നും ഹമാസ് വക്‌താവ് ഒസാമ ഹംദാൻ വ്യക്‌തമാക്കിയിരുന്നു. നേരത്തെ, 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേൽ ബന്ദികളെ ഈജിപ്‌തിന് കൈമാറിയിരുന്നു. 39 പലസ്‌തീനികളെ ഇസ്രയേലും മോചിപ്പിച്ചു.
16000 പേരുടെ ജീവനെടുത്ത പശ്‌ചിമേഷ്യൻ സംഘർഷത്തിന് 49ആം നാളാണ് അയവ് വന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. നാല് ദിവസം കൊണ്ട് 150 ബന്ദികളെയാണ് ഇസ്രയേൽ മോചിപ്പിക്കുക.
ഇസ്രയേലി ബന്ദികൾ രാജ്യത്ത് എത്തിയാലുടൻ പലസ്‌തീൻ ബന്ദികളെ മോചിപ്പിക്കും. 50 പലസ്‌തീൻ ബന്ധികളെയാണ് ഹമാസ് മോചിപ്പിക്കുക. അതിനിടെ, വെടിനിർത്തൽ കരാർ നീട്ടാൻ കഴിയുമോയെന്ന് അറബ് രാജ്യങ്ങളുടെ മധ്യസ്‌ഥതയിൽ ചർച്ചകൾ നടക്കുകയാണ്. ഖത്തറിന്റെ മധ്യസ്‌ഥതയിലാണ് നാല് ദിവസത്തെ സമാധാന കരാർ ഉണ്ടായത്.
Most Read| ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം