തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജയിലുകളിൽ രോഗവ്യാപനം കുറക്കുന്നതിനായി 600 തടവുകാർക്ക് പരോൾ അനുവദിച്ചതായി വ്യക്‌തമാക്കി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ശിക്ഷാ തടവുകാർക്ക് പരോൾ അനുവദിക്കുമെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ 600 പേർക്ക് പരോൾ അനുവദിച്ചത്.
കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തിലും സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഹൈക്കോടതി ശിക്ഷാ തടവുകാർക്ക് പരോൾ, വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യം എന്നീ ആനുകൂല്യങ്ങൾക്ക് ഉത്തരവിട്ടിരുന്നു. അന്ന് ഏകദേശം 1800ഓളം തടവുകാർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിലും സുപ്രീം കോടതിയുടെ സമാനമായ വിധിയുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി ജഡ്‌ജി ഉൾപ്പെടുന്ന സമിതി പരിശോധന നടത്തി വരികയാണ്. പരിശോധനയെ തുടർന്ന് ഹൈക്കോടതി ഉത്തരവുണ്ടായാൽ 600ലധികം വിചാരണ, റിമാൻഡ് തടവുകാർക്ക് ഇത്തവണ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്.
Read also : ചൈനീസ് റോക്കറ്റിന്റെ പതനം ഏപ്രിൽ 10ന് മുൻപ്; ജനവാസ കേന്ദ്രത്തിൽ ആയിരിക്കില്ല