തിരുവനന്തപുരം: കേരളത്തിൽ ആർടിപിസിആർ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കി കുറക്കാൻ സ്വകാര്യ ലാബുകൾ തയ്യാറാകാത്തത് സർക്കാരിന്റെ അനാസ്‌ഥയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് സ്വകാര്യ ലാബുകളുമായുള്ള സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മറ്റ് സംസ്‌ഥാനങ്ങളേക്കാൾ മൂന്നിരട്ടി പണം പിഴിഞ്ഞെടുക്കാനുള്ള അവസരം കേരളത്തിലെ സ്വകാര്യ ലാബുകൾക്ക് ഉണ്ടാക്കിക്കൊടുത്തത് സർക്കാരായിരുന്നു. ബിജെപി ഉൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും ശക്‌തമായ എതിർപ്പ് ഉയർന്നു വന്നതുകൊണ്ട് മാത്രമാണ് സർക്കാർ ആർടിപിസിആർ പരിശോധനാ നിരക്ക് കുറക്കാൻ തയാറായത്.
എന്നാൽ, നിരക്ക് കുറച്ചിട്ടും ആദ്യത്തെ നിരക്കിൽ പരിശോധന നടത്താനുള്ള ധാർഷ്‌ട്യം കാണിക്കുകയാണ് സ്വകാര്യ ലാബുകൾ. നിരക്ക് കുറക്കാതെ ലാബുകൾക്കെതിരെ സർക്കാർ ശക്‌തമായ നടപടിയെടുക്കണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മുതലാളിമാരുടെ തീരുമാനത്തിന് വഴങ്ങുന്നതിൽ നിന്ന് പിണറായി സർക്കാർ പിൻമാറണം. ഇല്ലെങ്കിൽ ബിജെപി ശക്‌തമായ സമരങ്ങൾ നടത്താൻ നിർബന്ധിതമാവുമെന്നും കെ സുരേന്ദ്രൻ വ്യക്‌തമാക്കി.
അതേസമയം, നിരക്ക് കുറക്കില്ല എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സ്വകാര്യ ലാബുകൾ. പാലക്കാട്ടെ ലാബുകൾ പരിശോധന നിർത്തിവെച്ചു. സംസ്‌ഥാനത്തൊട്ടാകെ പരിശോധന നിർത്തി വെക്കാനാണ് സ്വകാര്യ ലാബുകളുടെ അസോസിയേഷന്റെ തീരുമാനം. നിരക്ക് 1500 ആയെങ്കിലും ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്നും സംഘടനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Also Read: 500 രൂപക്ക് ആർടിപിസിആർ; വിസമ്മതിച്ച് ലാബുകൾ; പരിശോധന നിർത്തി