കോഴിക്കോട്: രക്തത്തിലെ ഓക്സിജന്റെ അളവ് നിർണയിക്കുന്ന പൾസ് ഓക്സിമീറ്ററിന് വടകരയിൽ അമിത വില ഈടാക്കുന്നതായി പരാതി. ഇതേത്തുടർന്ന് വടകരയിലെ പ്രധാനപ്പെട്ട സർജിക്കൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
വടകര പുതിയ സ്റ്റാൻഡിന് സമീപമുള്ള സർജിക്കൽ സ്ഥാപനത്തിൽ ജിസ്മോർ കമ്പനിയുടെ 986 രൂപക്ക് ലഭിക്കുന്ന ഓക്സിമീറ്റർ 1400 രൂപക്ക് വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഒന്നിന് 414 രൂപ വരെയാണ് സ്ഥാപനം ലാഭമെടുക്കുന്നത്. അമിതവില ഈടാക്കില്ലെന്ന് കടയുടമ ഉറപ്പ് നൽകി. ബാക്കി സ്റ്റോക്ക് ഒന്നിന് 1100 രൂപ നിരക്കിൽ വിൽക്കുമെന്ന് ഉടമ ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകി.
വീരഞ്ചേരിയിലും സമീപത്തുമുള്ള സർജിക്കൽ കടകളിലും പരിശോധന നടത്തി. ചിലയിടങ്ങളിൽ കമ്പനിയുടെ പേരോ എംആർപിയോ ഇല്ലാത്ത ഓക്സിമീറ്ററുകൾ വിൽപന നടത്തുന്നതായി കണ്ടെത്തി. ചില കടകളിൽ സ്റ്റോക്ക് എത്തിക്കാതെ ക്ഷാമം ഉണ്ടാക്കുന്നതായും വ്യക്തമായി. വിതരണ കമ്പനികൾ കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് വിലകൂട്ടുന്നതായും കടയുടമകൾ പറഞ്ഞു.
പരിശോധനക്ക് താലൂക്ക് സപ്ളൈ ഓഫീസർ ടിസി സജീവൻ, റേഷനിങ് ഇൻസ്പെക്ടർമാരായ ടിവി നിജിൻ, കെടി സജീഷ്, കെപി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Malabar News: ഓക്സിജൻ ക്ഷാമം വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും; ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ