ബെംഗളൂരു: കർണാടകയിലെ നേതൃമാറ്റം സംബന്ധിച്ച് ബിജെപി തീരുമാനമെടുത്തതായി സൂചന. ഡെൽഹിയിലെ ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോർട് ചെയ്തത്.
എന്നാൽ, നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കർണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിങ് പറഞ്ഞത്. യെദിയൂരപ്പ മികവ് തെളിയിച്ച ആളാണെന്നും കാലാവധി പൂർത്തിയാക്കുമെന്നും അരുൺ സിങ് പറഞ്ഞു. കോവിഡ് കാലത്ത് മികച്ച പ്രകടനമാണ് യെദിയൂരപ്പ കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും എംഎൽഎമാരും നല്ല രീതിയിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തയാഴ്ച ബെംഗളൂരുവിൽ എത്തുമെന്നും അസംതൃപ്തരായ നേതാക്കളുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അരുൺ സിങ് വ്യക്തമാക്കി. ഇതിനിടെയാണ് നേതൃമാറ്റം സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വം സ്വീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അസംതൃപ്തരായ ഒരുകൂട്ടം നേതാക്കൾ യെദിയൂരപ്പയുടെ പ്രവർത്തനശൈലിയെ കുറിച്ച് കേന്ദ്രത്തോട് നിരന്തരം പരാതിപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നു. അരുൺ സിങ് ബെംഗളൂരുവിൽ എത്തി നേതാക്കളുമായി ചർച്ച നടത്തിയാലും കർണാടകയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നാണ് കേന്ദ്രം കരുതുന്നത്.
യെദിയൂരപ്പയ്ക്കെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദിയൂരപ്പയെ മാറ്റണമെന്നാണ് ബിജെപിയിലെ ഒരു കൂട്ടം എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആവശ്യം. ഇതിനിടെ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ സ്ഥാനം ഒഴിയുമെന്ന് യെദിയൂരപ്പയും വ്യക്തമാക്കിയിരുന്നു.
Also Read: മെഡിക്കല്‍ കോളേജിലെ പ്രോട്ടോക്കോൾ ലംഘനം; വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട് തേടി