ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച് അവസാന നിമിഷംവരെ ആലോചിച്ച ശേഷമാണ് കേന്ദ്ര നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചത്.
നിലവിലെ പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ നേതൃത്വത്തിൽ കർണാടക ബിജെപിയിൽ വിമത നീക്കങ്ങൾ ശക്തമായിരുന്നു. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാതെ മുന്നോട്ട് പോകുവാൻ കഴിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി സിപി യോഗേശ്വറിന്റെ നേതൃത്വത്തിൽ ചില എംഎൽഎമാർ യെദിയൂരപ്പക്ക് എതിരെ ദേശീയ നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി അഴിമതിക്ക് നേതൃത്വം നൽകുകയാണ് എന്നായിരുന്നു വിമതരുടെ പ്രധാന ആരോപണം.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാമെന്ന് യെദിയൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വം യെദിയൂരപ്പയെ മാറ്റാനുള്ള ചർച്ചകളും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് നാടകീയമായ നിലപാട് മാറ്റം.
യെദിയൂരപ്പയെ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന തരത്തിലുള്ള വാർത്തകളിൽ കഴമ്പില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ കുമാർ പറഞ്ഞു.
Read also: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 4 ലക്ഷത്തോളം പുതിയ കേസുകൾ