പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളിൽ മരുന്ന് പരീക്ഷണം നടത്താൻ ശ്രമമെന്ന് ആരോപണം. എച്ച്‌ആർഡിഎസ് ഇന്ത്യ എന്ന കമ്പനിക്ക് എതിരെയാണ് ആരോപണം. കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് എന്ന പേരിലാണ് കമ്പനി ആദിവാസി ഊരുകളിൽ മരുന്ന് വിതരണം ചെയ്യുന്നത്. കൂടാതെ കോളനിയിലെ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
യാതൊരു അനുമതിയും വാങ്ങാതെയാണ് കമ്പനി ആദിവാസി കോളനികളിൽ മരുന്ന് വിതരണം ചെയ്യുന്നത്. ഇതിനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഷോളയൂർ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. അനധികൃത മരുന്ന് വിതരണത്തിനെതിരെ കമ്പനിക്കെതിരെ നടപടി എടുക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. അതേസമയം, സർക്കാർ അംഗീകരിച്ച ആഴ്‌സനിക് ആൽബം 30 കോവിഡ് പ്രതിരോധ മരുന്നാണ് വിതരണം ചെയ്യുന്നതെന്നാണ് എച്ച്‌ആർഡിഎസ് കമ്പനിയുടെ വിശദീകരണം.
സംഭവത്തിൽ വിവിധ വകുപ്പുകളുടെ അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. അതേസമയം, ഊരുകളിൽ അനുവാദം ഇല്ലാതെ മരുന്നുകൾ വിതരണം ചെയ്യുന്നതിൽ ദുരൂഹത ഉണ്ടെന്ന് പൊതുപ്രവർത്തകയും എൻസിപി ജില്ലാ സെക്രട്ടറിയുമായ സിഎ സലോമി പറഞ്ഞു. അനധികൃത മരുന്ന് വിതരണത്തിനെതിരെ ആദിവാസി ഊരുകളിൽ പ്രതിഷേധം ശക്‌തമാണ്.
Read Also: നീറ്റ് പരീക്ഷ ആശങ്ക; തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു